പ്രണയം വീട്ടുകാരെതിർത്തു, കമിതാക്കൾ വിഷം കഴിച്ചു; ഒടുവിൽ ഐസിയുവിൽ വധൂവരന്മാരുടെ വേഷത്തിൽ വിവാഹം
പ്രണയം, ആത്മഹത്യാശ്രമ, ഒടുവിൽ വിവാഹം- സിനിമയെ വെല്ലുന്ന ഒരു കഥ
Publish Date: Mon, 30 Jul 2018 (11:27 IST)
Updated Date: Mon, 30 Jul 2018 (11:28 IST)
പ്രണയം വീട്ടുകാരെതിർത്തതിനെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കമിതാക്കളുടെ വിവാഹം മാതാപിതാക്കൾ തന്നെ നടത്തിക്കൊടുത്തു. ഹിസാര്‍ ജില്ലയിലെ പീരാന്‍വാലി ഗ്രാമത്തിലെ 23 കാരന്‍ ഗുരുമുഖ് സിംഗിനെയും ഹിസാര്‍ നഗരത്തിലെ വിദ്യൂത് നഗറിലെ 22 കാരി കുസുമത്തെയുമാണ് ആത്മഹത്യാ ശ്രമം നടത്തിയതിന് പിന്നാലെ വീട്ടുകാര്‍ വിവാഹം നടത്തി വിട്ടത്.
ആശുപത്രിയില്‍ എല്ലാവരുടെയും സാന്നിദ്ധ്യത്തില്‍ വെച്ചായിരുന്നു വിവാഹം. ഹിസാറിലെ ഡിഎന്‍ കോളേജില്‍ സഹപാഠികളാണ് ഗുര്‍മുഖും കുസുമവും. ഇരുവരുടെയും പ്രണയം വീട്ടുകാരറിഞ്ഞു. രണ്ടു പേരുടെയും മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ത്തു. ഒന്നിക്കാന്‍ കഴിയില്ലെന്ന് ഭയപ്പെട്ട ഇരുവരും ഒരു ക്ഷേത്രത്തിന് അടുത്തുള്ള നഗരത്തിലെ ഒരു സൈബര്‍ കഫേയില്‍ പോയിരുന്ന് ഒരുമിച്ച് വിഷം കഴിക്കുകയായിരുന്നു.
ഇതിന് മുമ്പായി ഗുര്‍മുഖ് തന്റെ മൂത്ത സഹോദരനെ വിളിച്ച് വിവരം പറഞ്ഞിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കൾ ഉടൻ തന്നെ എത്തുകയും ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽ വെച്ചും ഇരുവീട്ടുകാരും വഴക്കായിരുന്നു. ഒടുവിൽ, ആശുപത്രിയിലെ ഡോക്ടര്‍ റൂബി ചൗഹാന്റെ ഇടപെടലിലൂടെയാണ് രണ്ടു പേരുടെയും വിവാഹം നടന്നത്.
ഐസിയുവില്‍ വധൂവരന്മാരുടെ വേഷത്തില്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. വീട്ടുകാര്‍ തന്നെ പ്രത്യേകമായി ക്ഷണിച്ച ഏറ്റവും അടുത്ത ബന്ധുക്കളുടെയും ആശുപത്രി അധികൃതരുടെയും സാന്നിദ്ധ്യത്തില്‍ ആയിരുന്നു വിവാഹം.