മക്കിയാട് ഇരട്ടക്കൊലക്കേസ്; ചോദ്യം ചെയ്യലിൽ തെളിഞ്ഞത് 27 മോഷണക്കേസുകൾ
മക്കിയാട് ഇരട്ടക്കൊലക്കേസ്; ചോദ്യം ചെയ്യലിൽ തെളിഞ്ഞത് 27 മോഷണക്കേസുകൾ
Publish Date: Wed, 19 Sep 2018 (08:09 IST)
Updated Date: Wed, 19 Sep 2018 (08:10 IST)
മക്കിയാട് ഇരട്ടക്കൊലക്കേസ് അന്വേഷണത്തിനിടെ നടത്തിയ ചോദ്യം ചെയ്യലിൽ തെളിഞ്ഞത് വയനാട് ജില്ലയിലെ 27 മോഷണക്കേസുകൾ. കഴിഞ്ഞ ജൂലായ് 6ന് മക്കിയാട് പൂരിഞ്ഞി വാഴയിൽ ഉമ്മർ–ഫാത്തിമ ദമ്പതികളെ കിടപ്പറയിൽ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ഈ കേസുകൾക്കെല്ലാം തുമ്പുണ്ടായത്.
ഇരട്ടക്കൊലക്കേസ് അന്വേഷിക്കാൻ മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനിടെയാണ് ഈ 27 കേസുകളും പുറംലോകം അറിഞ്ഞത്. അന്വേഷണസംഘം വിവിധ കേസുകളിലായി 16 കള്ളന്മാരെ പിടികൂടുകയും ചെയ്തു.
മോഷണത്തിനിടെയായിരുന്നു കൊലപാതകം എന്നു സാഹചര്യത്തെളിവുകളുണ്ടായതിനാൽ അന്വേഷണ സംഘം രണ്ട് മാസത്തിനിടെ 700 കള്ളന്മാരെയാണ് ചോദ്യം ചെയ്‌തത്. വയനാട്, കോഴിക്കോട് ജില്ലകളിൽ മോഷണം, ഭവനഭേദനം, സംഘം ചേർന്നുള്ള കവർച്ച തുടങ്ങിയ കേസുകളിൽ നേരത്തേ അറസ്റ്റിലായവരെ ചുറ്റിപ്പറ്റി പൊലീസ് നീങ്ങുകയും ഇവരെയെല്ലാം വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്‌തതോടെയാണ് കേസുകൾക്കെല്ലാം തുമ്പുകിട്ടിയത്.