Publish Date: Wed, 22 Jan 2020 (10:21 IST)
Updated Date: Wed, 22 Jan 2020 (10:22 IST)
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വഴുതിവീണ് അബോധാവസ്ഥയിലായ യുവാവ് സ്ട്രെച്ചറിൽ ചോരവാർന്ന് കിടന്നത് മുക്കാൽ മണിക്കൂറോളം. ഇന്നലെ വൈകിട്ട് ശാസ്താംകോട്ടയിലാണ് സംഭവം. 108 ആംബുലൻസ് വിളിച്ചെങ്കിലും അവർ നടപടിക്രമം പറഞ്ഞ് ഒഴിയാൻ ശ്രമിച്ചു. ജനരോക്ഷം ശക്തമായതോടെ ഇവർ യുവവൈനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാവുകയായിരുന്നു.
ചങ്ങനാശേരിയിലെ ബാർബർ ഷോപ്പിൽ ജീവനക്കാരനായ ഡൽഹി സ്വദേശി ഫിറോസ് (29) ആണ് അപകടപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം പുതിയ ജോലി തേടി കൊല്ലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ശബരി എക്സ്പ്രസിൽ നിന്നു കൈവിട്ട് വീഴുകയായിരുന്നു യുവാവ്. ഒപ്പമുണ്ടായിരുന്നവർ ഉടൻ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി.
തലയ്ക്ക് ആഴമേറിയ മുറിവ് ഉണ്ടായതോടെ ഫിറോസിന്റെ ബോധം മറഞ്ഞിരുന്നു. രക്തം വാർന്നുകൊണ്ടിരിക്കുന്ന യുവാവിനെ സ്ട്രെച്ചറിൽ കിടത്തിയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ്കാർ ആദ്യം തയ്യാറായില്ല. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.