Publish Date: Thu, 18 Aug 2022 (15:51 IST)
Updated Date: Thu, 18 Aug 2022 (15:53 IST)
കോഴിക്കോട്: ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വിചിത്രവാദവുമായി ലീഗ് നേതാവ് ഡോ എം കെ മുനീർ എംഎൽഎ. ലിംഗ സമത്വമെങ്കിൽ ആൺകുട്ടികളുമായി മുതിർന്ന ആളുകൾ ബന്ധപ്പെട്ടാൽ എന്തുകൊണ്ട് പോക്സോ കേസ് എടുക്കുന്നുവെന്ന് എം കെ മുനീർ ചോദിച്ചു. മതവിശ്വാസുകളെ വെല്ലുവിളിക്കുകയാണ് ജെൻഡർ ന്യൂട്രാലിറ്റിയെന്നും അതിനെ എതിർത്തതിൻ്റെ പേരിൽ തന്നെ ഇസ്ലാമിസ്റ്റ് എന്ന് ചാപ്പ കുത്തിയാൽ പ്രശ്നമില്ലെന്നും എം കെ മുനീർ പറഞ്ഞു.
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങൾ എന്ന സെമിനാറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഹോമോ സെക്ഷ്വാലിറ്റിയുടെ പേരിൽ എത്ര ജേസുകൾ നടക്കുന്നു. ഒരു പുരുഷൻ മറ്റൊരു പുരുഷനുമായി അല്ലെങ്കിൽ ആൺകുട്ടിയുമായി ബന്ധപ്പെട്ടാൽ എന്തിനാണ് പോക്സോ കേസ് എടുക്കുന്നത്. എടുക്കേണ്ടല്ലോ. ജൻഡർ ന്യൂട്രാലിറ്റിയാണ്. അപ്പോൾ പോക്സോ ആവശ്യമുണ്ടോ? ജൻഡർ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകൾ ഉണ്ടാകും എന്ന് നമ്മൾ ആലോചിക്കുക. എത്ര പീഡനങ്ങൾ ആൺകുട്ടികൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതിനെക്കുറിച്ച് ആലോചിക്കണം. എം കെ മുനീർ പറഞ്ഞു.
ഈ വിഷയത്തിൽ വലിയ സമരങ്ങൾ ഉയർന്നു വരും. എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്നമാണ് ഇത്.പെൺകുട്ടികൾ പാൻ്റും ഷർട്ടും ഇട്ടാൽ നീതി ലഭിക്കുമോ? വസ്ത്രധാരണരീതി മാറിക്കഴിഞ്ഞാൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടില്ല എന്ന് ഉറപ്പുണ്ടോ? ജൻഡർ ന്യൂട്രാലിറ്റിയല്ല ലിംഗനീതിയാണ് ആവശ്യമെന്നും മുനീർ പറഞ്ഞു.