Publish Date: Sat, 26 Mar 2022 (16:46 IST)
Updated Date: Sat, 26 Mar 2022 (16:48 IST)
ഊട്ടി: ഒരു വയസുള്ള മകന്റെ വായിൽ ഭക്ഷണം കുത്തിനിറച്ചു കൊലപ്പെടുത്തിയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഊട്ടിയിലാണ് ഏവരെയും ഞെട്ടിക്കുന്ന ഈ കൊലപാതകം അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ടു നീലഗിരി ഉദഗൈ വാഷർമാൻപേട്ട സ്വദേശിനി ഗീത എന്ന മുപ്പത്തെട്ടുകാരിയാണ് പോലീസ് പിടിയിലായത്.
ഗീത രണ്ട് തവണ വിവാഹം ചെയ്തിരുന്നു. ഇപ്പോൾ കോയമ്പത്തൂർ സ്വദേശി കാർത്തിക്കിനെ വിവാഹം ചെയ്ത ഇവർക്ക് മൂന്നും ഒന്നും വയസുള്ള ആണ്കുട്ടികളുമുണ്ട് . എന്നാൽ അടുത്തിടെ ഇവർ കാർത്തിക്കുമായി പിണങ്ങുകയും ചെയ്തു. തുടർന്ന് കാർത്തിക് മൂത്ത കുട്ടിയുമായി കോയമ്പത്തൂരിലേക്ക് പോയി. ഇളയ കുട്ടി ഗീതയ്‌ക്കൊപ്പവും താമസിച്ചു.
എന്നാൽ ഒരു ദിവസം കുട്ടി പെട്ടന്ന് തലകറങ്ങി വീണു എന്ന് പറഞ്ഞു ഗീത കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും കുട്ടി മരിക്കുകയും ചെയ്തു.സംശയം തോന്നിയ പോലീസ് കുട്ടിയുടെ അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ ഭക്ഷണം കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തി. ഇതിനൊപ്പം ഈ ഭക്ഷണത്തിൽ മദ്യം കലർന്നിരുന്നതായും വിവരം ഉണ്ടായിരുന്നു. ഇത് കൂടാതെ തൊട്ടിലിൽ കുട്ടിയെ ആട്ടുന്നതിനിടയിൽ തല ഭിത്തിയിൽ ഇടിപ്പിച്ചതായും. തുടർന്ന് ഗീതയെ ചോദ്യം ചെയ്തപ്പോഴാണ് തുടർന്നുള്ള സ്വകാര്യ ജീവിതത്തിനു കുട്ടി തടസ്സമായേക്കാം എന്നും കരുതി കൊലപാതകം നടത്തിയതാണെന്നു കണ്ടെത്തിയത്.
ഭർത്താവ് പിണങ്ങി പോയതിനു ശേഷം ഇവർക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നു. സ്വാഭാവികമായ രീതിയിൽ കുട്ടി മരിച്ചു എന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവർ ഇത്തരത്തിൽ കുട്ടിയെ കൊന്നത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.