Publish Date: Wed, 07 Jun 2023 (17:57 IST)
Updated Date: Wed, 07 Jun 2023 (18:00 IST)
കൊല്ലം: ബി.ജെ.പി നേതാവ് കക്കോട് സന്തോഷ് ഭവനിൽ എസ്.സുമേഷ് കൊല്ലപ്പെട്ട സംഭവത്തിലെ ഒന്നാം പ്രതിയും പുനലൂർ നഗരസഭാ കക്കോട് വാർഡ് കൗൺസിലറുമായ സി.പി.എമ്മിലെ അരവിന്ദാക്ഷൻ പോലീസ് അറസ്റ്റ് ചെയ്തു. സി.പി. എം പ്രവർത്തകർ വീടുകയറി നടത്തിയ ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്നു സുമേഷ്.
കഴിഞ്ഞ മാസം ഇരുപത്തേഴിനു രാത്രിയിലും ഇരുപത്തെട്ടിന് പുലർച്ചെയുമാണ് ആക്രമണം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൽമുട്ടിന്റെ ചികിത്സയിൽ കഴിയുന്ന അരവിന്ദാക്ഷൻ പുനലൂർ എസ്.എച്.ഒ ടി.രാജേഷ് കുമാർ എത്തിയാണ് അറസ്റ്റ് ചെയ്തത്.
കക്കോട് പബ്ലിക് ലൈബ്രറി വാർഷികം സംബന്ധിച്ചുണ്ടായ തർക്കത്തിന്റെ തുടർച്ചയായി നടന്ന പ്രശ്നത്തിലാണ് സുമേഷിന് വീട്ടിൽ വച്ച് വെട്ടും കുത്തും ഏറ്റത്. മൂന്നാം തീയതിയാണ് സുമേഷ് മരിച്ചത്. കേസിലെ മറ്റു പ്രതികളായ സജികുമാർ, സജിൻ എന്നിവർ റിമാൻഡിലാണ്.