Publish Date: Fri, 03 Feb 2023 (18:13 IST)
Updated Date: Fri, 03 Feb 2023 (18:15 IST)
തൃശൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ തലയ്ക്ക് ക്ഷതമേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി ഗണേശമംഗലം വാലപ്പറമ്പിൽ വസന്ത എന്ന എഴുപത്തഞ്ചുകാരിയാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു ഇവരുടെ വീട്ടിൽ നിന്ന് അര കിലോമീറ്ററോളം അകലെ താമസിക്കുന്ന മൂത്താമ്പറമ്പിൽ ജയരാജൻ എന്ന 68 കാരനെ പോലീസ് പിടികൂടി.
കഴിഞ്ഞ ദിവസം രാവിലെയാണ് വസന്ത മരിച്ചത്. വസന്തയുടെ സ്വർണ്ണാഭരണങ്ങൾ ജയരാജിന്റെ വീടിനടുത്തുള്ള മോട്ടോർ ഷെഡിനടുത്ത് നിന്ന് പോലീസ് കണ്ടെടുത്തു. മാല, ആറ് വളകൾ എന്നിവ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കുഴിച്ചിട്ട നിലയിലായിരുന്നു. ഇത് ഏകദേശം 20 പവനോളം വരും. വസന്തയുടെ ദേഹത്ത് കുത്തേറ്റ പാട്ടുകളും ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
തളിക്കുളം എസ്.എൻ.വി യു.പി.എസിലെ അധ്യാപികയായിരുന്ന വസന്ത ആറ് വർഷമായി ഒറ്റയ്ക്കാണ് താമസം. ഭർത്താവുമായി പിണങ്ങി കഴിയുന്ന ഇവർക്ക് മക്കളില്ല. വസന്തയുടെ വീട്ടിൽ നിന്ന് നിലവിളി കേട്ട് അയൽവാസി മതിൽ ചാടി അകത്തുകടന്നു നോക്കിയപ്പോഴാണ് വസന്തയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ പ്രദേശത്തെ മൽസ്യ വില്പനക്കാരനായ സിദ്ദിഖ് നൽകിയ ഒഴിയുടെ അടിസ്ഥാനത്തിലാണ് ജയരാജനെ പിടികൂടിയത്. ജയരാജൻ മതിൽ ചാടിക്കടന്നു ഓടുന്നത് കണ്ടപ്പോൾ സിദ്ദിഖ് കാര്യം തിരക്കിയെങ്കിലും ഉത്തരം തൃപ്തികരമായിരുന്നില്ല. തുടർന്ന് സിദ്ദിഖ് ജയരാജന്റെ ഫോട്ടോയെടുത്തിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കൊലപാതക വാർത്ത അറിഞ്ഞപ്പോഴാണ് സിദ്ദിഖ് പോലീസിനെ വിവരം അറിയിച്ചതും തുടർന്ന് ജയരാജിനെ പിടികൂടിയതും.