Publish Date: Wed, 13 Oct 2021 (15:05 IST)
Updated Date: Wed, 13 Oct 2021 (15:08 IST)
കെ റെയിൽ പദ്ധതിക്കായി സ്ഥലമേറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകുന്നതിൽ ഉദാരമായ സമീപനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പാരിസ്ഥിതിക പ്രശ്‌നങ്ങളും നാട്ടുകാർക്ക് പ്രയോജനമില്ലെന്നും ചൂണ്ടികാട്ടി കെ റെയിൽ പദ്ധതിക്കെതിരെ പ്രതിപക്ഷം കൊണ്ടു അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
സ്ഥലമേറ്റെടുക്കുമ്പോൾ ഗ്രാമീണമേഖലയിൽ ഭൂമിയുടെ നാലിരട്ടിയോളം വരെയും നഗരപ്രദേശങ്ങളിൽ രണ്ടിരട്ടിയും നഷ്ടപരിഹാരം നൽകും. പദ്ധതിയുടെ 115 കിലോമീറ്റർ പാത പാടങ്ങളിലൂടെയാണ് കടന്നു പോകുക. ഇതിൽ 88 കിലോമീറ്ററിലും എലവേറ്റഡ് പാതയാണ് വിഭാവന ചെയ്യുന്നത്. അതേസമയം കെ റെയിൽ കേരളത്തിലാണ്ടാക്കുന്ന പാരിസിത്ഥിക നാശം കൃത്യമായി പഠിക്കാതെയാണ് സർക്കാർ പദ്ധതി നടപ്പാക്കാനൊരുങ്ങന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
ഇരുപതിനായിരത്തോളം കുടുംബങ്ങൾ കെ റെയിൽ പദ്ധതിക്കായി വീടൊഴിയേണ്ടിവരുമെന്നും നിലവിൽ പദ്ധതി നടപ്പിലാക്കിയാൽ അടുത്ത പ്രളയത്തിൽ വെള്ളം ഒലിച്ചുപോകാത്ത അവസ്ഥയുണ്ടാകുമെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.