കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ പിണറായി സർക്കാർ; വയനാടിന് പ്രത്യേക പരിഗണന
കർഷകർക്ക് ആശ്വാസമായി പിണറായി സർക്കാർ
Publish Date: Thu, 07 Jun 2018 (08:05 IST)
Updated Date: Thu, 07 Jun 2018 (08:06 IST)
സംസ്ഥാനത്തെ കർഷകർക്ക് ആശ്വാസമേകി പിണറായി സർക്കാർ. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനൊരുങ്ങി സർക്കാർ. 2011 വരെയുള്ള കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളാന്‍ ഇന്നലത്തെ മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.
അതേസമയം വയനാടിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. 2014 വരെയുള്ള കാര്‍ഷിക കടങ്ങളാണ് വയനാട്ടില്‍ എഴുതിത്തള്ളുക. വയനാട് ജില്ലയിലെ കര്‍ഷകരുടെ കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പകളുടെ കാലാവധി 2014 മാര്‍ച്ച് 31 വരെയായിരിക്കും. മറ്റ് പതിമൂന്ന് ജില്ലകളിലേത് 2011 ഒക്ടോബര്‍ 31 വരെയായിരിക്കും.
കര്‍ഷക കടാശ്വാസ കമ്മീഷനാണ് കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള കാലാവധി നീട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്നാണ് മന്ത്രിസഭ തീരുമാനം. അതോടൊപ്പം ആധുനിക രീതിയില്‍ ഖരമാലിന്യ സംസ്‌കരണത്തിന് തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നീ ഏഴു ജില്ലകളില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പ്ലാന്റുകള്‍ സ്ഥാപിക്കാനുളള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.