വളരെ സ്നേഹത്തോടെ പെരുമാറി, മകൾ ഛർദ്ദിച്ചതൊക്കെ വീഡിയോ എടുത്ത് അയച്ചു തന്നു: സൌമ്യയുടെ സഹോദരിയുടെ വെളിപ്പെടുത്തൽ
കൊലയാളിയാണെന്ന് തോന്നിയില്ല, സംശയിക്കത്തക്ക രീതിയിൽ അവൾ പെരുമാറിയില്ല: സന്ധ്യ പറയുന്നു
Publish Date: Thu, 26 Apr 2018 (14:45 IST)
Updated Date: Thu, 26 Apr 2018 (14:47 IST)
പിണറായിയിൽ മാതാപിതാക്കളെയും മൂത്ത മകളെയും കൊലപ്പെടുത്തിയത് പുതിയ ജീവിതം സ്വപ്നം കണ്ടുകൊണ്ടാണെന്ന് സൌമ്യ കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു. ഒരു കൊലപാതകിയാണെന്ന് സൌമ്യയെ കണ്ടാൽ തോന്നില്ലാരുന്നു, ഒരു മാറ്റവും ഇല്ലാതെ അഭിനയിക്കുകയായിരുന്നു സൌമ്യയെന്ന് സഹോദരി സന്ധ്യ മനോരമ ഓൺലൈനോട് പറഞ്ഞു.
ഐശ്വര്യക്ക് ഛർദ്ദി വന്നപ്പോൾ അതിനെ കുറിച്ച് സൌമ്യയോട് ചോദിച്ചപ്പോൾ ‘അച്ഛന്റെ സ്നേഹം ലഭിക്കാത്തത് കൊണ്ടാണ് ഇടയ്ക്ക് ഇങ്ങനെ അസുഖങ്ങൾ ഓരോന്ന് വരുന്നതെന്നായിരുന്നു‘ സൌമ്യ പറഞ്ഞത്. ഐശ്വര്യ ഛർദിക്കുന്ന പടങ്ങളും വിഡിയോകളും തനിക്ക് അയച്ചുതരാറുണ്ടെന്നും സന്ധ്യ പറഞ്ഞു.
വിഷം ഉളളില്‍ച്ചെന്നു മാതാപിതാക്കളും മകളും ഛർദിച്ചപ്പോള്‍ രോഗാവസ്ഥ വ്യക്തമാക്കി സൗമ്യ ഓരോഘട്ടത്തിലും ദൃശ്യങ്ങൾ വാട്സാപ് വഴി സഹോദരിക്ക് അയച്ചു. പിതാവിനു വിദഗ്ധ ചികില്‍സ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ സൗമ്യ തടസം നിന്നപ്പോള്‍പ്പോലും ദുരുദ്ദേശ്യം മനസിലാക്കാനായില്ലെന്നും സന്ധ്യ പറയുന്നു.
സൌമ്യയ്ക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടെന്ന് മകൾ കണ്ടതാണ് എല്ലാത്തിനും തുടക്കം. കിടപ്പുമുറിയിൽ അമ്മയെ കാമുകന്മാരോടൊപ്പം കണ്ട മകൾ ഇക്കാര്യം സൌമ്യയുടെ അമ്മയെ അറിയിക്കുമോയെന്ന് സൌമ്യ ഭയന്നു. ഇക്കാര്യം പറഞ്ഞ് മകളെ മർദ്ദിക്കുകയും ചെയ്തു. മകൾ ഇക്കാര്യം എല്ലാവരേയും അറിയിക്കുമോയെന്ന് ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൌമ്യ തന്നെ സമ്മതിച്ചിട്ടുണ്ട്.
മൂത്ത മകൾ ഐശ്വര്യയെ ജനുവരി 21ന് ചോറിൽ എലിവിഷം നൽകി കൊലപ്പെടുത്തി. അമ്മ കമലയ്ക്ക് മീൻകറിയിലും അച്ഛൻ കുഞ്ഞിക്കണ്ണന് രസത്തിലുമാണ് എലിവിഷം നൽകിയത്. എന്നാൽ 2012ൽ മരിച്ച ഇളയമകൾ കീർത്തനയുടേത് സ്വഭാവിക മരണമാണെന്ന് സൗമ്യ മൊഴി നൽകി.
മകളുടെത് കൊലപാതകമാണെന്നു പിടിക്കപ്പെടാതായതോടെ മാതാപിതാക്കളെയും ഇതേവഴിക്കു കൊലപ്പെടുത്തുകയായിരുന്നെന്നാണു സൗമ്യ പൊലീസിനോടു പറഞ്ഞത്.