ബിനോയ്ക്കെതിരായ ആരോപണത്തിൽ സഭയിൽ ഉള്ളവർക്ക് പങ്കില്ല, പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: പിണറായി വിജയൻ
കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങുന്ന കേസല്ല ഇതെന്ന് മുഖ്യമന്ത്രി
Publish Date: Tue, 06 Feb 2018 (11:09 IST)
Updated Date: Tue, 06 Feb 2018 (11:10 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ദുബായ് കേസ് വിഷയം നിയമസഭയെയും പ്രക്ഷുബ്ധമാക്കി. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പ്രതിപക്ഷം നിയമസഭയിൽ ബഹളംവച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ ആരോപണങ്ങൾ സഭയിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. ബിനോയ്ക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണത്തിൽ കഴമ്പില്ലെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. രാഷ്ട്രീയ മുതലെടുപ്പിണ് ശ്രമിക്കുകയാണ് പ്രതിപക്ഷം. ആരോപണത്തിൽ അവർ തന്നെ മറുപടി നൽകി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബിനോയ്ക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണത്തിൽ സഭയിൽ ഉള്ളവർക്കാർക്കും പങ്കില്ല. കേരളത്തിലോ ഇന്ത്യയിലോ തീർക്കാവുന്ന കേസല്ല ഇത്. പാർട്ടിയേയും പാർട്ടി സെക്രട്ടറിയേയും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. ആരോപണത്തിൽ അന്വെഷണമില്ലെന്ന മുൻ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും.