Publish Date: Sat, 29 Jan 2022 (15:56 IST)
Updated Date: Sat, 29 Jan 2022 (15:58 IST)
നെടുമങ്ങാട്: കഴിഞ്ഞ ദിവസങ്ങളിൽ നെടുമങ്ങാട്ടെ പോക്സോ കോടതി തുടർച്ചയായി വിചാരണയ്‌ക്കെടുത്ത പോക്സോ കേസുകളിൽ എല്ലാം പ്രതികൾക്ക് തടവ് ശിക്ഷ ചുമത്തി. 21 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ 4 പോക്സോ കേസുകളിലാണ് വിധി പറഞ്ഞത്.
ഇതിൽ ആദ്യത്തെ കേസിലെ പ്രതിയായ ആനപ്പാറ സ്വദേശി പാപ്പച്ചൻ (55) ആദിവാസി യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 7 വർഷമാണ് പ്രതിക്ക് കഠിന തടവ് വിധിച്ചത്. പിഴത്തുകയായി കാൽ ലക്ഷം വിധിച്ചത് ഇരയായ യുവതിക്ക് നൽകണം.
രണ്ടാമത്തെ പോക്സോ കേസിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ആര്യനാട് ചെരപ്പള്ളി പ്രശാന്ത് ഭവനിൽ പ്രശാന്തിനെ (25) യാണ് ശിക്ഷിച്ചത്. പതിനൊന്നു വർഷം കഠിന തടവും മുപ്പത്തയ്യായിരം രൂപ പിഴയും വിധിച്ചു.
മറ്റൊരു പോക്സോ കേസിൽ വിതുര പോലീസ് സ്റ്റേഷൻ പരിധിയിൽ പത്താം ക്‌ളാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച തൊളിക്കോട് തൊട്ടുമുക്ക് മണലയം തട്ടത്താരികത്ത് സുമയ്യാ മനസിൽ നിസാർ എന്ന 23 കാരനെയാണ് ശിക്ഷിച്ചത്. ഇതിലെ പ്രതിക്കും 11 വർഷം കഠിന തടവും 33000 രൂപ പിഴയും വിധിച്ചു.
ഇത് കൂടാതെ മറ്റൊരു പീഡന കേസിൽ ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ഒന്ന് മുതൽ ആറാം ക്ലാസുവരെ പലപ്പോഴായി പീഡിപ്പിച്ച കേസിലെ പ്രതി ആനപ്പാറ നരകത്തിൻകാല ആരവലക്കറിക്കകം മഞ്ജുഭാവനിൽ പ്രഭാകരൻ കാണിയെ (55) 27 വർഷത്തെ കഠിന തടവിനും 65000 രൂപ പിഴയും വിധിച്ചു. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ജി.ആർ.ബിൽക്കുൽ ആണ് ശിക്ഷ വിധിച്ചത്.