Select Your Language

Notifications

webdunia
webdunia
webdunia
webdunia

V.D.Satheesan: നിലമ്പൂരില്‍ തോറ്റാല്‍ സതീശന്‍ തെറിക്കും; കരുനീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച് ചെന്നിത്തല, ഒപ്പം സുധാകരനും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സതീശനു ആയിരിക്കുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നു

Ramesh Chennithala against VD Satheesan

രേണുക വേണു

, ചൊവ്വ, 3 ജൂണ്‍ 2025 (10:01 IST)
V.D.Satheesan: വി.ഡി.സതീശനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി.അന്‍വറിനെ ഒപ്പം നിര്‍ത്താത്തതാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അടക്കം ചൊടിപ്പിച്ചത്. അന്‍വറിനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തണമെന്നായിരുന്നു മുതിര്‍ന്ന നേതാക്കളായ കെ.സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവരുടെ നിലപാട്. എന്നാല്‍ വി.ഡി.സതീശന്‍ ഇവരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല. സതീശന്‍ സ്വേച്ഛാധിപതിയെ പോലെ പെരുമാറുകയാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. 
 
നിലമ്പൂര്‍  ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സതീശനു ആയിരിക്കുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന ആവശ്യം ഉയര്‍ന്നേക്കും. രമേശ് ചെന്നിത്തലയാണ് സതീശനെതിരായ നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. തന്നെ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കിയതില്‍ അതൃപ്തിയുള്ള സുധാകരനും രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഉണ്ട്. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിനു സതീശന്റെ ശൈലിയില്‍ കടുത്ത വിയോജിപ്പുണ്ട്. ലീഗ് നേതൃത്വത്തിന്റെ പിന്തുണ ചെന്നിത്തലയ്ക്കും സുധാകരനും ലഭിക്കും. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങി ഏതാനും യുവനേതാക്കളാണ് സതീശനെ പിന്തുണയ്ക്കുന്നത്. 
 
തുടക്കംമുതലെ അന്‍വറിനോടുള്ള പ്രതിപക്ഷ നേതാവിന്റെ സമീപനം അനുചിതമായിരുന്നു. അല്‍പ്പം ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയത്തെ എടുത്തുചാട്ടം കൊണ്ട് വഷളാക്കി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹിക്കുന്ന പരിഗണന ഉറപ്പുനല്‍കി നിലമ്പൂരില്‍ അന്‍വറിന്റെ പിന്തുണ ഉറപ്പാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം.സ്വരാജ് എത്തിയതോടെ യുഡിഎഫിന്റെ ആധിപത്യം നഷ്ടമായി. അപ്പോഴെങ്കിലും അന്‍വറിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനോടു വിയോജിപ്പുള്ള ലീഗ് വോട്ടുകള്‍ അന്‍വറിലേക്കു പോകാന്‍ സാധ്യതയുണ്ട്. ഇത് യുഡിഎഫിന്റെ വിജയത്തെയാണ് പ്രതികൂലമായി ബാധിക്കുക. രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കി വിവേകപൂര്‍വ്വം തീരുമാനമെടുക്കുകയായിരുന്നു സതീശന്‍ ചെയ്യേണ്ടിയിരുന്നതെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. 
 
അന്‍വറിനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താത്തതില്‍ മുസ്ലിം ലീഗിനുള്ളിലും സതീശനോടു വിയോജിപ്പുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് നേതൃയോഗത്തില്‍ സതീശനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഏകാധിപത്യ പ്രവണതയാണ് മുന്നണിയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി.ഡി.സതീശന്‍ പുലര്‍ത്തുന്നതെന്നാണ് നേതൃയോഗത്തിനുള്ളില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. അന്‍വര്‍ വിഷയം നീട്ടികൊണ്ടുപോയി വഷളാക്കി. ലീഗിന് ഒരു കാലത്തും ഇല്ലാത്ത അവഗണനയാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായത്. ഇങ്ങനെ പോവുകയാണെങ്കില്‍ പാര്‍ട്ടിക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയാണെന്നും വിമര്‍ശനമുയര്‍ന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്