മേനക ഗാന്ധിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാകില്ല; തെരുവുനായ ശല്യം നേരിടാൻ അടിയന്തര നടപടിയെടുക്കണം - ചെന്നിത്തല
ശിലുവമ്മയുടെ കുടുംബത്തിന് വീടുവച്ചു നൽകണമെന്ന് ചെന്നിത്തല
Publish Date: Mon, 22 Aug 2016 (14:54 IST)
Updated Date: Mon, 22 Aug 2016 (14:56 IST)
തെരുവുനായ്‌ക്കളുടെ അക്രമണം ഒഴുവാക്കുന്നതിനായി നായ്ക്കളെ കൊന്നൊടുക്കുന്നത് മണ്ടത്തരമാണെന്ന് പറഞ്ഞ കേന്ദ്ര ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേനക ഗാന്ധിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാകില്ല. തെരുവുനായ ശല്യം നേരിടാൻ അടിയന്തര നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശിലുവമ്മയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ അടിയന്തര ധനസഹായം നൽകണം. സൗജന്യമായി വീടുവച്ചു നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തെരുവുനായ്ക്കളുടെ അക്രമണം ഒഴുവാക്കുന്നതിനായി നായ്ക്കളെ കൊന്നൊടുക്കുന്നത് മണ്ടത്തരമാണെന്നാണ് മനേക ഗാന്ധി ‘ദ് വീക്കിന്’ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞത്. തെരുവുനായ്ക്കളെ കൊന്നുവെന്ന് കരുതി കേരളത്തിൽ പട്ടികളുടെ ആക്രമണം കുറയില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
തെരുവു നായ്‌ക്കളുടെ ആക്രമണത്തില്‍ കേരളത്തില്‍ സ്ത്രീ മരിക്കാനിടയായ സ്ഥലത്തെ നായ്ക്കളെ വന്ധ്യം കരിച്ചിരുന്നില്ല. മാത്രമല്ല, ബീച്ചിലേക്ക് പോയ സ്ത്രീയുടെ കൈവശം മാസം ഉണ്ടായിരിക്കണം, അതുകൊണ്ടാകാം നായ്ക്കൾ ആക്രമിച്ചത്. വിഷയത്തിൽ ആവശ്യമുണ്ടെങ്കിൽ അപ്പോൾ ഇടപെടാമെന്നും മേനക ഗാന്ധി പറഞ്ഞു.
രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിലും ഇതുപോലെ ദയയില്ലാത്ത സംഭവങ്ങൾ നടന്നിട്ടില്ല. 60 വർഷമായി നായ്ക്കളെ കൊന്നൊടുക്കിവന്ന സംസ്ഥാനം എന്തു നേടി. ആക്രമണത്തില്‍ സത്രീ കൊല്ലപ്പെട്ടത് ഏറെ വിഷമകരമായ സംഭവമാണെന്നും മേനക ഗാന്ധി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.