Publish Date: Thu, 16 Apr 2020 (14:13 IST)
Updated Date: Thu, 16 Apr 2020 (14:15 IST)
സ്‌കൂള്‍ അധ്യാപിക രൂപശ്രീയുടെ കൊലപാതകത്തില്‍ 1700പേജുള്ള കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. കുറ്റപത്രത്തോടൊപ്പം, മൃതദേഹം കടത്താനുപയോഗിച്ച കാറും രൂപശ്രീയുടെ മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച മറ്റ് വസ്തുക്കളും കോടതിയില്‍ തെളിവായി പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികളായി രണ്ടുപേരെയാണ് ചേര്‍ത്തിട്ടുള്ളത്. ഇതേ സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ വെങ്കിട്ട രമണ കാരന്തരയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഇയാളുടെ സഹായിയായ മിയപ്പദവ് സ്വദേശി നിരജ്ഞനാണ്.
ജനുവരി 24നായിരുന്നു പ്രതികളായ രണ്ടുപേരെയും പൊലീസ് അറസ്റ്റുചെയ്യുന്നത്. കാണാതായ രൂപശ്രീയുടെ മൃതദേഹം മൂന്നു ദിവസത്തെ പഴക്കത്തോടെ ജനുവരി 19നാണ് കോയിപ്പാടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം. കേസ് ക്രൈബ്രാഞ്ചിന് കൈമാറിയതോടെയാണ് കൊലപാതകികളെ പിടികൂടുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സതീഷിനായിരുന്നു കേസന്വേഷണ ചുമതല.
കൊലയാളിയായ വെങ്കിട്ട രമണയും രൂപശ്രീയും ഒരേ സമയം ജോലിയില്‍ പ്രവേശിച്ചവരായിരുന്നു. ഇവര്‍ക്കിടയില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. രൂപശ്രീയെ വീട്ടില്‍ വിളിച്ചുവരുത്തി ഡ്രമ്മിലെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു പ്രതി. രാസലായനി കലര്‍ത്തിയ വെള്ളത്തില്‍ മുക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. രൂപശ്രീയുടെ മുടി കൊഴിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം സ്വന്തം കാറില്‍ കടപ്പുറത്ത് ഉപേക്ഷിക്കുകയായിരുന്നു വെങ്കിട്ടരമണ ചെയ്‌തത്.