Publish Date: Sat, 23 Apr 2022 (13:08 IST)
Updated Date: Sat, 23 Apr 2022 (13:11 IST)
തിരുവനന്തപുരം: റയിൽവേ ട്രാക്കിലെ സെൽഫിക്ക് ഇന്ന് മുതൽ 2000 രൂപ പിഴ ഈടാക്കാൻ ദക്ഷിണ റയിൽവേ ഉത്തരവിട്ടു. ഫോണിൽ സെൽഫി എടുത്താൽ മാത്രമല്ല അത് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തെന്നു കണ്ടെത്തിയാലും ഈ പിഴ നൽകേണ്ടിവരും.
അടുത്തിടെയായി കോവിഡ് ഇളവ് വന്നതോടെ മിക്ക ട്രെയിനുകളും പുനഃ:സ്ഥാപിച്ചപ്പോൾ റയിൽവേ ട്രാക്കിൽ നിന്ന് സെൽഫി എടുക്കുന്നവരുടെ എണ്ണം കൂട്ടുകയും അത് അപകടങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് റയിൽവേ സംരക്ഷണ നടപടികൾ പ്രകാരം ഏറ്റവും കൂട്ടിയ തുക പിഴയായി ഈടാക്കാൻ റയിൽവേ തീരുമാനിച്ചത്.
തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിൽ കഴിഞ്ഞയാഴ്ച റയിൽവേ പാലത്തിൽ നിന്ന് സെൽഫി എടുക്കുമ്പോൾ ട്രെയിൻ തട്ടി മൂന്നു വിദ്യാർഥികൾ മരിച്ചിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതും പിഴശിക്ഷ വർധിപ്പിക്കാൻ റെയിൽവേയെ പ്രേരിപ്പിച്ചു.
ഇതിനൊപ്പം വാതിൽപ്പടിയിൽ യാത്ര ചെയ്‌താൽ മൂന്നു മാസം തടവ് ശിക്ഷയോ 500 രൂപാ പിഴയോ ഈടാക്കാനാണ് തീരുമാനം. കഴിഞ്ഞ ഒരു വര്ഷം മാത്രം ഇത്തരത്തിൽ 767 പേർക്കെതിരെയാണ് റയിൽവേ കേസെടുത്തത്. ഇതിനൊപ്പം കഴിഞ്ഞ ഒരു വർഷത്തിനിടെ സബർബൻ തീവണ്ടികളിലെ വാതിൽപ്പടിയിൽ നിന്ന് വീണു മരിച്ചവരുടെ എണ്ണം 500 ലധികം ആയതും ശിക്ഷാ നടപടികൾ വേണമെന്ന ചിന്തയ്ക്ക് ആക്കം കൂട്ടി.