സോളാർ റിപ്പോർട്ട്; തുടർൻ നടപടികൾ തീരുമാനിക്കാൻ പ്രത്യേക മന്ത്രിസഭായോഗം ഇന്ന്
സോളാർ റിപ്പോർട്ടിൽ ഇനിയെന്ത്?
Publish Date: Fri, 10 Nov 2017 (08:18 IST)
Updated Date: Fri, 10 Nov 2017 (08:21 IST)
കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍ മേലുള്ള തുടര്‍ നടപടികള്‍ തീരുമാനിക്കാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.
നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സോളാര്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ സ്ഥിതിക്ക് വിശദമായ അന്വേഷണത്തിന് വേണ്ട കാര്യങ്ങളെക്കുറിച്ച് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.
അതേസമയം ഇന്നലെ രാവിലെ നിയമസഭയില്‍ അവതരിപ്പിച്ച സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ സരിത എസ് നായർ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളിൽ വാസ്തവമുണ്ടെന്ന് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. സരിതയുടെ കത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പേരില്‍ കേസെടുക്കണമെന്ന് കമ്മീഷന്റെ ശുപാര്‍ശ ചെയ്തു.
ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.