എറണാകുളം : ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ അഞ്ചുപേർ കൊച്ചി മരട് പോലീസിൻ്റെ പിടിയിലായി. അനാശാസ്യ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഇവിടെ അകപ്പെട്ട ഇടുക്കി, കൊല്ലം, കോട്ടയം സ്വദേശിനികളായ മൂന്നു യുവതികളെ പോലീസ് രക്ഷിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ ആയിരുന്നു കൊച്ചി തൈക്കൂടത്തുള്ള പുനർജനി ആയുർവേദ സ്പായിൽ പോലീസ് റെയ്ഡ് നടത്തിയത്. ചേർത്തല സ്വദേശികളും അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരുമായ രാജേഷ്, അനീഷ് എന്നിവരും ഇടപാടുകാരായി എത്തിയ എറണാകുളം സ്വദേശികളായ അജയ്, ബിനീഷ്, ഇടുക്കി സ്വദേശി അഭിമോൻ രവി എന്നിവരുമാണ് പിടിയിലായത്. പ്രതിമാസം മൂന്നര ലക്ഷത്തിലധികം രൂപയാണ് ഇവിടെ നിന്ന് നടത്തിപ്പുകാർക്ക് ലഭിച്ചിരുന്നതായാണ് സൂചന.
കെട്ടിടത്തിൻ്റെ രണ്ടു മുറികൾ വാടകയ്ക്കെടുത്തു തിരുമ്മൽ കേന്ദ്രം നടത്തിയായിരുന്നു അനാശാസ്യം നടത്തിയിരുന്നത്. ജോലി വാഗ്ദാനം ചെയ്ത് ചതിയിൽ പെടുത്തി ആയിരുന്നു സ്ത്രീകളെ ഇവർ ഇവിടെ കെണിയിലാക്കിയിരുന്നത്. കെണിയിൽ പെട്ട യുവതികളെ പോലീസ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്