Publish Date: Tue, 06 Aug 2019 (14:50 IST)
Updated Date: Tue, 06 Aug 2019 (14:56 IST)
ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ട്‌രാമൻ ഓടിച്ചിരുന്ന വാഹനം ഇടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്നാത് നിസംശയം പറയാം. രക്തം പരിശോധിക്കുന്നത് വൈകിപ്പിച്ചതും. സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു ആശുപത്രിയിൽ അഡ്മിറ്റ് ആയതുമെല്ലാം കേസ് ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു.
അപകടം നടന്ന ഉടനെ രക്തം പരിശോധിക്കാതെ എന്തിനാണ് ശ്രീറാമിനെ സ്വന്തന്ത്രമായി വിട്ടത് എന്ന ചോദ്യത്തിന് പൊലീസ് മറുപടീ പറഞ്ഞില്ല. ശ്രീറം തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി, അവിടെവച്ച് ശ്രീറാം എന്തെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിച്ചോ എന്ന് പോലും പൊലീസിന് അറിവില്ല. അപകടം നടന്ന് 9 മണിക്കൂറുകൾ കഴിഞ്ഞാണ് പരിശോധനക്കായി രക്ത സാംപിൾ എടുക്കുന്നത്.
അപകടം ഉണ്ടായ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നു എന്നാണ് കൂടെയുണ്ടായിരുന്ന യുവതിയും കാറിന്റെ ഉടമയുമായ വഫ ഫിറോസ് മൊഴി നൽകിയിരിക്കുന്നത്. കാർ അമിത വേഗത്തിലാണ് ശ്രീറാം ഓടിച്ചിരുന്നത് എന്നും വഫയുടെ മൊഴിയിൽ പറയുന്നു. ശ്രീറം മദ്യപിച്ചിരുന്നു എന്നാണ് ദൃക്സാക്ഷികളും മൊഴി നൽകിയത്. എന്നാൽ താൻ മദ്യപിച്ചിട്ടില്ലായിരുന്നു എന്നാണ് ജാമ്യ ഹർജിയിൽ ശ്രീറാം വ്യക്തമാക്കിയിരുന്നത്. ഇത് ഒരു ഒത്തുകളിയുടെ ഭാഗമാണെന്ന് സ്വാഭവികമായും സംശയിക്കാം.
കേസിലെ ഫോറെൻസിക് തെളിവ് ശേഖരണവും വൈകിപ്പിക്കാനുള്ള നീക്കമാണ് ശ്രീറാമിന്റെയും പൊലീസിന്റെയും ഭഗത്തുനിന്നും ഉണ്ടാകുന്നത്. ശ്രീറാമിന്റെ വിരലടയാളം ശേഖരിക്കാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. കൈക്ക് സാരമായ പരിക്ക് ഉണ്ട് എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. എന്നാൽ ജാമ്യ ഹർജിയിൽ ഒപ്പിട്ടപ്പോൾ കൈയ്യിലെ പരിക്ക് എവിടെപ്പോയി എന്ന് പൊലീസ് ചോദിച്ചതുമില്ല.