നിർണായക കൂടിക്കാഴ്ച അവസാനിച്ചു, വിധിവരും വരെ രാജിയില്ല; തോമസ് ചാണ്ടിയുടെ സമ്മർദ്ദത്തിനു വഴങ്ങി മുഖ്യമന്ത്രി
ചാണ്ടിക്കു മുന്നിൽ മുഖ്യമന്ത്രി മുട്ടുകുത്തി?
Publish Date: Wed, 15 Nov 2017 (09:13 IST)
Updated Date: Wed, 15 Nov 2017 (09:14 IST)
കായൽ കൈയേറ്റ വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായതോടെ ചാണ്ടിയുടെ രാജിക്കായി മുന്നണിക്കകത്ത് തെന്ന് മുറവിളി ഉണ്ടായിരിക്കുകയാണ്. കോടതി വിധി വരും വരെ രാജിയില്ലെന്ന് തോമസ് ചാണ്ടി വ്യക്തമാക്കി. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിനു മുന്നേ ചാണ്ടിയുടെ രാജി ഉണ്ടാകുമെന്നായിരുന്നു സൂചന.
ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ തോമസ് ചാണ്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി വിധി വരും വരെ കാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ചാണ്ടിയുടെ രാജി ഒരു നിമിഷം പോലും വൈകരുത് എന്നാണ് സിപിഐയുടെ നിലപാട്. ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇപ്പോൾ സിപിഐയും സിപിഎമ്മും ഒറ്റക്കെട്ടായി നിൽക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ, രാജി ആവശ്യപ്പെടില്ലെന്ന നിലപാടിലാണ് എൻസിപി ദേശീയ നേതൃത്വം.
എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരനൊപ്പമാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണാൻ ക്ലിഫ് ഹൗസിൽ എത്തിയത്. ഹൈക്കോടതിയുടെ വിധിപ്പകർപ്പ് 11 മണിയോടെ ലഭിക്കും. വാക്കാലുള്ള പരാമർശം മാത്രമേ തനിക്കുനേരെയുള്ളെന്നും വിധിയിൽ അതു പറയുന്നില്ലെന്നുമാണ് തോമസ് ചാണ്ടിയുടെ വാദം.