Publish Date: Mon, 18 Feb 2019 (18:17 IST)
Updated Date: Mon, 18 Feb 2019 (18:19 IST)
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും, കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനും അടക്കമുള്ളവർ കാസർഗോഡ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീട് സന്ദർശിച്ചു. മാതാപിതാക്കളുടെ വിഷമം കണ്ട് അവരെ ആശ്വസിപ്പിക്കാനാകാതെ നേതാക്കൾ വിഷമത്തിലായി.
കൊലപാതകം നടത്തിയിട്ടു കയ്യൊഴിയുന്നത് സിപിഎമ്മിന്റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കൊല്ലുക പണം പിരിക്കുക തടിച്ചു കൊഴുക്കുക നടക്കുക എന്നതു മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥിരം ശൈലിയാണ്. അതിനുശേഷം നമുക്കൊന്നുമറിയില്ലേ എന്ന് പറഞ്ഞ് അവർ കൈകഴുകുകയാണ് എപ്പോഴും ചെയ്യുന്നതെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നീവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കാസർകോട്ടെ പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് വെച്ചാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു.
അക്രമികൾ ഉടൻ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശരത്തും മരിച്ചു. ശരത് ലാലിന്റെ കഴുത്തിൻറെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളേറ്റു. അസ്ഥിയും മാംസവും തമ്മിൽ കൂടിക്കലർന്ന രീതിയിലാണ് കാലിലെ മുറിവ്. കൃപേഷിൻറെ നെറ്റിയുടെ തൊട്ടുമുകളിൽ മൂർദ്ധാവിൽ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റിരിക്കുന്നത്. 11 സെൻറിമീറ്റർ നീളത്തിലും രണ്ട് സെൻറിമീറ്റർ ആഴത്തിലുമുള്ളതാണ് വെട്ട്.