മഴയ്‌ക്കൊപ്പം കാറ്റും ശക്തമാകുന്നു; അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം, കടല്‍ ക്ഷുഭിതം - ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും
മഴയ്‌ക്കൊപ്പം കാറ്റും ശക്തമാകുന്നു; അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
Publish Date: Thu, 30 Nov 2017 (18:24 IST)
Updated Date: Thu, 30 Nov 2017 (18:26 IST)
കേരളതീരത്തിനു സമീപം രൂപപ്പെട്ട ഓഖി ചുഴലിക്കാറ്റിന്‍റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലർത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. മഴയും കാറ്റും വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായത്.
എല്ലാ സർക്കാർ ഏജൻസികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവർത്തനം നടത്താനാണ് വീഡിയോ കോൺഫറൻസിംഗ് വഴി മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ആവശ്യമെങ്കില്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക- വ്യോമ സേനകളുടെയും സഹായം തേടാനും പ്രശ്‌ന ബാധിത മേഖലകളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്‌തു.
അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മുന്‍കൂട്ടി അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ചര്‍ച്ചയില്‍ ഓരോ ജില്ലയിലുമുണ്ടായ നാശനഷ്ടത്തിന്റെ വിവരങ്ങളും എടുത്ത നടപടികളും കളക്ടർമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
തമിഴ്നാട്ടിൽ നാലു പേരും കേരളത്തിൽ മൂന്നു പേരുമാണ് മരിച്ചത്. മരണസംഖ്യ വര്‍ദ്ധിച്ചേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. 48 മണിക്കൂർ കൂടി കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം. തെക്കന്‍ തമിഴ്നാട്ടിലും കേരളത്തിലും അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.