'കൂടുതൽ വോട്ടുകൾ തന്നാൽ കൂടുതൽ വികസനം, വോട്ടുകളുടെ എണ്ണം അനുസരിച്ച് ഗ്രാമങ്ങളെ തരംതിരിക്കും; വിവാദ പ്രസ്താവനയുമായി വീണ്ടും മേനകാ ഗാന്ധി
സുൽത്താൻപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് കേന്ദ്രമന്ത്രി കൂടിയായ മേനകാ ഗാന്ധി വിവാദ പ്രസ്താവന നടത്തിയത്.
Publish Date: Mon, 15 Apr 2019 (10:47 IST)
Updated Date: Mon, 15 Apr 2019 (10:50 IST)
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ വീണ്ടും വിവാദ പ്രസ്താവനയുമായി മേനകാ ഗാന്ധി. കൂടുതൽ വോട്ട് ചെയ്യുന്ന ഗ്രാമങ്ങളിലേക്ക് കൂടുതൽ വികസനം എത്തിക്കുമെന്നും തനിക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം അനുസരിച്ച് എ,ബി, സി, ഡി എന്നിങ്ങനെ തരംതിരിച്ചാവും വികസന പദ്ധതികൾ നടപ്പിലാക്കുകയെന്നും അവർ വ്യക്തമാക്കി.
സുൽത്താൻപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് കേന്ദ്രമന്ത്രി കൂടിയായ മേനകാ ഗാന്ധി വിവാദ പ്രസ്താവന നടത്തിയത്. ഇത്തവണ സുൽത്താൻ പൂരിൽ നിന്നാണ് മേനകാ ഗാന്ധി മത്സരിക്കുന്നത്. ബിജെപിക്ക് 80 ശതമാനം വോട്ട് കിട്ടുന്ന ഗ്രാമങ്ങളെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തും. 60 ശതമാനം വോട്ട് ചെയ്താൽ ബി കാറ്റഗറിയിൽ, 50 ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമങ്ങളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തും 30 ശതമാനവും അതിനു താഴെയുമുള്ള ഗ്രാമത്തെ ഡി എന്നും തരം തിരിച്ചാകും വികസന പ്രവർത്തനങ്ങളും മറ്റു മുൻഗണനകളും നൽകുക. ഈ രീതി താൻ പിലിബിത്തിൽ പരീക്ഷിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
മുസ്ലീങ്ങൾ വോട്ട് ചെയ്തില്ലെങ്കിൽ ദുഃഖിക്കേണ്ടി വരുമെന്നായിരുന്നു അവർ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്. ഇത് ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി തെളിച്ചിരുന്നു.