മൂന്നാം അങ്കത്തിനു തയ്യാറെടുത്ത് ആന്റോ ആന്റണി
ഇക്കുറി മുഖ്യ എതിരാളി സിറ്റിങ് എംഎൽഎയാണെന്ന പ്രത്യേകതയുമുണ്ട്.
Publish Date: Sun, 17 Mar 2019 (16:23 IST)
Updated Date: Sun, 17 Mar 2019 (16:27 IST)
അഭ്യൂഹങ്ങൾക്കൊടുവിലാണ് ആന്റോ ആന്റണിയെ പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മണ്ഡലം രൂപീകൃതമായ ശേഷം 2009,2014 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജയിച്ച ആത്മവിശ്വാസവുമായാണ് ആന്റോ മൂന്നാം അങ്കത്തിനിറങ്ങുന്നത്. ഇക്കുറി മുഖ്യ എതിരാളി സിറ്റിങ് എംഎൽഎയാണെന്ന പ്രത്യേകതയുമുണ്ട്.
2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടതിന് ശേഷം ആന്റോ ആന്റണി തന്റെ തട്ടകം പത്തനംതിട്ടയിലേക്ക് മാറ്റുകയായിരുന്നു. ഇടതുമുന്നണിയുടെ കെ.സുരേഷ് കുറുപ്പിനോടായിരുന്നു അന്ന് പരാജയപ്പട്ടത്. 2009ലും 2014ലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പത്തനംതിട്ടയില്‍ നിന്നും ആന്റോ ആന്റണി വിജയിക്കുന്നത്.2009ൽ ആണ് പത്തനംതിട്ടയിലെ ആദ്യ മത്സരം. എതിർ സ്ഥാനാർത്ഥിയായ സിപിഎമ്മിലെ കെ. അനന്തഗോപനെ 1,11,206 വോട്ടുകൾക്കാണ് അന്ന് പരാജയപ്പെടുത്തിയത്. 2014ൽ 56,191 വോട്ടുകൾക്കാണ് വിജയം ഉറപ്പാക്കിയത്.
അഞ്ചിനു സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ പ്രചാരണത്തിനിറങ്ങിയ വീണാ ജോർജിനോട് പോരാടാൻ ഇന്നലെ പ്രഖ്യാപനം വന്ന ഉടനെ തന്നെ ആന്റോ ആന്റണി അങ്കത്തട്ടിലിറങ്ങി.