തോമസ് ചാഴിക്കാടൻ: ജയിച്ചു കയറുമോ ഇന്ദ്രപ്രസ്ഥത്തിലേക്ക്
1991 മേയ് 15നായിരുന്നു തോമസ് ചാഴിക്കാടന്റെ ജീവിതരേഖ മാറ്റിവരച്ച ആ ദിനം.
Publish Date: Sun, 17 Mar 2019 (16:00 IST)
Updated Date: Sun, 17 Mar 2019 (16:03 IST)
ഏറേ അനിശ്ചിതത്ത്വങ്ങൾക്കൊടുവിലായിരുന്നു കേരളാ കോൺഗ്രസ് കോട്ടയത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇപ്പോഴും അതുണ്ടാക്കിയ കോളിളക്കങ്ങൾക്കു ശമനമുണ്ടായിട്ടില്ല. തോമസ് ചാഴിക്കാടനാണ് കോട്ടയത്തു നിന്നും യുഡിഎഫിന്റെ സ്ഥാനാർത്ഥി. രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് തിരക്കുള്ള ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു തോമസ് ചാഴിക്കാടൻ. രാഷ്ട്രീയത്തിൽ തീരെ താൽപര്യമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, രാഷ്ട്രീയക്കാരായ സഹോദരൻമാരുടെ ഭാവിയെ ഓർത്ത് തോമസ് ചാഴിക്കാടൻ പലപ്പോഴും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ സഹോദരൻ ബാബു ചാഴിക്കാടന്റെ പെട്ടെന്നുള്ള മരണം അദ്ദേഹത്തിന്റെ ഭാവി മാറ്റി മറിച്ചു. പകരക്കാരനായി ഏറ്റുമാനൂരിൽ മത്സരിച്ച തോമസ് ചാഴിക്കാടൻ തുടർച്ചയായി നാലുതവണയാണ് നിയമസഭയിലെത്തിയത്.
1991 മേയ് 15നായിരുന്നു തോമസ് ചാഴിക്കാടന്റെ ജീവിതരേഖ മാറ്റിവരച്ച ആ ദിനം. ഏറ്റുമാനൂര്‍ ലോക്സഭാ മണ്ഡലത്തിലെ കേരള കോൺഗ്രസ് എം സ്ഥാനാർഥി ബാബു ചാഴിക്കാടൻ, അന്ന് കോട്ടയം എംപിയായിരുന്ന രമേശ് ചെന്നിത്തലയുമൊത്ത് പ്രചരണ പരിപാടിയുടെ ഭാഗമായി ആര്‍പ്പൂക്കര വാരിമുട്ടത്തെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഇടിമിന്നലില്‍ ബാബു ചാഴിക്കാടനു ഇടിമിന്നലേറ്റു. ഒപ്പമുണ്ടായിരുന്ന രമേശ് ചെന്നിത്തല തെറിച്ചുവീണു. നേതാക്കളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ബാബു ചാഴിക്കാടന്‍ ലോകത്തോട് വിടപറഞ്ഞിരുന്നു. മാറ്റിവച്ചശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പകരക്കാരനായി തോമസ് ചാഴിക്കാടൻ സ്ഥാനാര്‍ഥിയായി. അങ്ങനെ രാഷ്ട്രീയത്തിൽ താൽപര്യമില്ലാതിരുന്ന അദ്ദേഹം, മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറി.