രാഷ്‌ട്രീയ പോരില്‍ എറണാകുളം ഇത്തവണ തിളച്ചുമറിയും; പോരാട്ട ചൂട് കനക്കുന്നു!
ഇടതുമുന്നണി സ്ഥാനാർത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ പി രാജീവിനെ നിശ്ചയിച്ചതോടെ മത്സരത്തിന്റെ സ്വഭാവം മാറുകയാണ്.
Publish Date: Sat, 16 Mar 2019 (14:49 IST)
Updated Date: Sat, 16 Mar 2019 (14:51 IST)
യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനിറങ്ങുന്ന മണ്ഡലമാണ് എറണാകുളം. തുടർച്ചയായി കൈവരിച്ചിട്ടുളള വിജയങ്ങളുടെ മനോവീര്യത്തോടെയാണ് മുന്നണി പോർകളത്തിലിറങ്ങാറുളളത്. ഉപതെരഞ്ഞെടുപ്പുകളിലും അല്ലാതെയും ഇടതുമുന്നണി അഞ്ചു തവണ ഇവിടെ വിജയിച്ചിട്ടുണ്ടെങ്കിലും മണ്ഡലത്തിന്റെ പൊതു സ്വഭാവം പറയുമ്പോൾ യുഡിഎഫിനെയാണ് അവകാശികളായി പറയാറുളളത്.
ഇക്കുറി സീറ്റ് നിലനിർത്താൻ യുഡിഎഫിനു ഇതുവരെ കാഴ്ച വച്ച പ്രകടനം മതിയാവില്ല. തികഞ്ഞ ഒരു രാഷ്ട്രീയ പോരാട്ടമാണ് ഇത്തവണ എറണാകുളത്ത് നടക്കാൻ പോകുന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ പി രാജീവിനെ നിശ്ചയിച്ചതോടെ മത്സരത്തിന്റെ സ്വഭാവം മാറുകയാണ്. ജാതി-മത പരിഗണനകളിലൂന്നി സ്വതന്ത്രനേ അന്വേഷിക്കുന്ന പതിവുപരിപാടി ഒഴിവാക്കി സിപിഎം തങ്ങളുടെ ശക്തനായ പാർലമെന്റേറിയനെ അങ്കത്തിൽ ഇറക്കിയിരിക്കുകയാണ്. യുഡിഎഫിന്റെ പതിവ് ആയുധങ്ങൾ കൊണ്ട് രാജീവിനെ പ്രതിരോധിക്കാൻ കഴിയില്ല.തുടർച്ചയായ വിജയങ്ങളിലൂടെ മണ്ഡലത്തിൽ കരുത്തുതെളിയിച്ചിട്ടുളള കെ വി തോമസിനെ ഇക്കുറിയും യുഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറക്കുന്നത്. ഡൽഹിയിൽ ഹൈക്കമാൻഡ് തലത്തിൽ എന്തെങ്കിലും അട്ടിമറിയുണ്ടെങ്കിൽ മാത്രമേ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിൽ മാറ്റമുണ്ടാവുകയുളളൂ.
ബിജെപി എറണാകുളം സീറ്റ് ബിഡിജെ എസിനു കൊടുക്കാനാണ് ആലോചിക്കുന്നത്. ശബരിമല വിഷയത്തിൽ ഹൈന്ദവവോട്ടുകളുടെ ഏകീകരണം ഇക്കുറി ബിജെപി പ്രതീക്ഷിക്കുന്നു