പോരാട്ടചൂടിൽ കാസർഗോഡ്; ഇത്തവണ ആർക്കോപ്പം
യുഡിഎഫിനായി രാജ്മോഹൻ ഉണ്ണിത്താനും ബിജെപിയ്ക്കായി രവീശ തന്ത്രി കുണ്ടാറും എത്തിയതോടെ മണ്ഡലം പോരാട്ട ചൂടിലേക്ക് എത്തിയിരിക്കുകയാണ്.
Publish Date: Thu, 18 Apr 2019 (15:36 IST)
Updated Date: Thu, 18 Apr 2019 (15:41 IST)
പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് കാസർകോട്. മൂന്ന് തവണ എംപിയായിരുന്ന പി കരുണാകരന് പകരം തൃക്കരിപ്പൂർ മുൻ എംഎൽഎയായ കെപി സതീഷ് ചന്ദ്രനെയാണ് സിപിഎം ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. യുഡിഎഫിനായി രാജ്മോഹൻ ഉണ്ണിത്താനും ബിജെപിയ്ക്കായി രവീശ തന്ത്രി കുണ്ടാറും എത്തിയതോടെ മണ്ഡലം പോരാട്ട ചൂടിലേക്ക് എത്തിയിരിക്കുകയാണ്.
ലോക്‌സഭാ മണ്ഡലപരിധിയില്‍ വരുന്ന കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് പന്ത്രണ്ടായിരത്തിനുമേല്‍ ഭൂരിപക്ഷമുണ്ട്. ഉദുമയില്‍ കോണ്‍ഗ്രസിനോട് ഇഞ്ചോടിഞ്ച് പോരാടിയായിരുന്നു ഇടതുപക്ഷത്തിന്റെ ജയം. ബിജെപി ശക്തമായ സ്വാധീനമുള്ള മഞ്ചേശ്വരത്ത് ത്രികോണ മത്സരമാണ് നടക്കാറുള്ളത്. കാസര്‍കോട് നിയമസഭാമണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടം ജനവിധി തേടിയ സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് ശക്തമായ വെല്ലുവിളിയായിരുന്നു ഉയര്‍ത്തിയത്. 6921 വോട്ടിനായിരുന്നു കരുണാകരന്റെ മൂന്നാം തവണത്തെ ജയം.മൂന്ന് തവണയാണ് കോണ്‍ഗ്രസിന് മണ്ഡലത്തില്‍ വിജയം നേടാന്‍ കഴിഞ്ഞിട്ടുള്ളത്. 1971 ലും 77 ലും രാമചന്ദ്രന്‍ കടന്നപ്പള്ളിയും 1984 രാമണ്ണ റായിയുമാണ് മണ്ഡലത്തില്‍ ത്രിവര്‍ണ്ണ പതാക പാറിച്ചത്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ലോക്സഭയിലേക്ക് എകെ ഗോപാലന്‍ എന്ന കമ്മ്യൂണിസ്റ്റുകാരനായ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തയച്ച മണ്ഡലമാണ് കാസറഗോഡ്. അന്ന് എകെജിയുടെ ഭൂരിപക്ഷം 5,145 വോട്ടായിരുന്നു. തുടര്‍ന്ന് 62 ലും 67 ലും ഭൂരിപക്ഷം വര്‍ധിപ്പിച്ച് കൊണ്ട് എകെജി കാസര്‍ഗോഡിനെ വീണ്ടും ചുവപ്പിച്ചു.