മലപ്പുറം ഇത്തവണ ആര് നേടും; കോട്ട കാക്കാൻ കുഞ്ഞാപ്പ; വെല്ലുവിളിച്ച് സാനു
ആറു തവണ എംപിയായിരുന്ന ഇ അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് 2017ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് ലോക്സഭയിൽ എത്തുന്നത്.
Publish Date: Fri, 19 Apr 2019 (15:40 IST)
Updated Date: Fri, 19 Apr 2019 (15:43 IST)
മുസ്ലീം ലീഗ് കോട്ടയായ മലപ്പുറം പരമ്പരാഗതമായി യുഡിഎഫിനൊപ്പം നിൽക്കുന്ന മണ്ഡലമാണ്. മുമ്പ് മഞ്ചേരിയായിരുന്നപ്പോൾ 2004ൽ ടി.കെ. ഹംസയിലൂടെ ഇടതുമുന്നണി അട്ടിമറി ജയം നേടിയിട്ടുണ്ട്. സിറ്റിങ് എംപി പി കെ കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കി മണ്ഡലം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എൽഡിഎഫ് ആകട്ടെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി സാനുവിനെയാണ് കളത്തിലറക്കിയിട്ടുള്ളത്. അട്ടിമറി ജയമാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. വി. ഉണ്ണികൃഷ്ണനാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി
മറ്റേതൊരു വിഷയത്തേക്കാൾ ന്യൂനപക്ഷ രാഷ്ട്രീയം ചർച്ചയാകുന്നുവെന്നതാണ് മലപ്പുറത്തെ തെരഞ്ഞെടുപ്പ് രംഗത്തെ കാഴ്ച. ആറു തവണ എം.പിയായിരുന്ന ഇ അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് 2017ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് ലോക്സഭയിൽ എത്തുന്നത്.ന്യൂനപക്ഷ സുരക്ഷ മുൻനിർത്തിയുള്ള പ്രചാരണത്തിൽ മുത്തലാഖ് ഉൾപ്പടെയുള്ള വിഷയങ്ങൾ സജീവ ചർച്ചയാകുന്നുണ്ട്.
മഞ്ചേരിയിൽ 2004ൽ നേടിയ അട്ടിമറി ജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാംപ്. എന്നാൽ ഭൂരിപക്ഷത്തിൽ റെക്കോർഡ് ഇടുമെന്നാണ് യുഡിഎഫ് അവകാശവാദം. മികച്ച പോരാട്ടം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ