മോഹൻലാൽ വിടുന്നില്ലെന്ന് ശോഭനയുടെ അമ്മ, വന്നേ പറ്റൂ എന്ന് നിർമാതാവ്; ഒടുവിൽ ശോഭന ചെയ്തത്
ഡേറ്റിന്റെ കാര്യം പറഞ്ഞ് ശോഭനയുമായി വലിയ തർക്കം വരെ ഉണ്ടായെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.
മലയാളത്തിൽ മാത്രമല്ല തമിഴിലും ശോഭന നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. 1990 ൽ പുറത്തിറങ്ങിയ സത്യവാക്ക് എന്ന സിനിമയിൽ ശോഭന ഒരു വേഷം ചെയ്തിരുന്നു. ഈ സിനിമയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് കൊണ്ട് നിർമാതാവ് രാം വാസു പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഡേറ്റിന്റെ കാര്യം പറഞ്ഞ് ശോഭനയുമായി വലിയ തർക്കം വരെ ഉണ്ടായെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.
ശോഭനയുമായി ഞങ്ങൾക്ക് വലിയ പ്രശ്നമുണ്ടായി. കലിയുഗം എന്ന സിനിമ തീർത്തേ വരാൻ പറ്റൂയെന്ന് പ്രഭു പറഞ്ഞു. കുഴപ്പമില്ല, ഒരു ഡേറ്റ് പറയൂ എന്ന് പറഞ്ഞു. ജൂൺ ആറ്, ഏഴ്, എട്ട് എന്നീ ഡേറ്റുകൾ തന്നു. അപ്പോൾ തന്നെ ശോഭനയെ കണ്ട് ആ ഡേറ്റ് വാങ്ങി. ജൂണിലെ ഡേറ്റ് എന്തിനാണ് ഇപ്പോൾ വാങ്ങുന്നതെന്ന് ചോദിച്ചു. ശോഭന കരാറിൽ ഒപ്പ് വെച്ചു. പിന്നീട് ആഴ്ചയിലൊരിക്കൽ ഡേറ്റിന്റെ കാര്യം പറഞ്ഞ് ഞങ്ങൾ ശല്യം ചെയ്യും. മെയ് മാസത്തിൽ അവർ വിളിച്ചു.
ആ ഡേറ്റിന്റെ കാര്യം പറയാൻ രാവിലെ ഇങ്ങോട്ട് വാ എന്ന് പറഞ്ഞു. നോക്കുമ്പോൾ ആ ഡേറ്റ് ഏതോ മോഹൻലാൽ പടത്തിന് കൊടുത്തിട്ടുണ്ട്. രണ്ട് ദിവസം മതി, അതിനുള്ളിൽ ഷൂട്ട് തീർക്കാമെന്ന് പറഞ്ഞു. മോഹൻലാൽ വിടുന്നില്ലെന്ന് അവർ. അമ്മാ, ഈ ഡേറ്റിന് നിങ്ങളുടെ മകൾ സെറ്റിലുണ്ടാകണം, ഇല്ലെങ്കിൽ വേറെ ഒരു സെറ്റിലുമുണ്ടാകില്ലെന്ന് ശോഭനയുടെ അമ്മയോട് ഒടുവിൽ തീർത്ത് പറഞ്ഞു. എനിക്ക് ഈ സിനിമയില്ലെങ്കിൽ ജീവിതമില്ലന്നും ഞാൻ പറഞ്ഞു.
ശോഭന രാവിലെ സെറ്റിൽ കൃത്യമായി എത്തി. രണ്ട് എസ്കോർട്ടുകളുണ്ടായിരുന്നു. അഭിനയിച്ചു. എന്നോട് സോറി പറയാൻ പറഞ്ഞു. പറ്റില്ല, എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിലേ ക്ഷമ ചോദിക്കൂ എന്ന് പറഞ്ഞു. ഞാൻ സെറ്റ് വിട്ട് പുറത്ത് പോയി. സിനിമ തീർത്ത ശേഷം 50000 രൂപയുടെ ചെക്ക് കൊടുത്തു. ഷൂട്ടിംഗ് തീർത്ത് നന്ദി പറഞ്ഞ് ശോഭന പോയി. ചെക്ക് ബൗൺസായി. ഉടനെ അവരുടെ അച്ഛൻ കോടതിയിൽ നിന്നും ഓർഡർ വാങ്ങി. റിലീസ് സ്റ്റേ ചെയ്തു. അവർക്ക് 25000 രൂപ കൊടുത്ത് ഓർഡർ റിവേർട്ട് ചെയ്യാൻ ഡിസ്ട്രിബ്യൂട്ടേർസ് പറഞ്ഞു.
വലിയ പ്രശ്നമായി. അച്ഛനും അമ്മയും വല്ലാതെ ദേഷ്യപ്പെട്ടു. അന്നങ്ങനെ പറഞ്ഞില്ലേ, പണം കിട്ടണം എന്ന് തറപ്പിച്ച് പറഞ്ഞു. എല്ലാം ശരിയാണ്, ഇപ്പോൾ ഇത് വാങ്ങി ഞങ്ങളെ സഹായിക്കൂ എന്ന് ഞാൻ പറഞ്ഞു. ശോഭന മുകളിൽ നിന്ന് കണ്ടു. അച്ഛനെ മുകളിലേക്ക് വിളിച്ചു. അദ്ദേഹം തിരിച്ച് വന്ന് പണം വാങ്ങി. ക്ലിയറൻസ് നൽകിക്കൊണ്ട് കത്ത് തന്നു. എന്തോ അവൾക്കൊരു സോഫ്റ്റ് കോർണർ തോന്നി, അവൾ പറഞ്ഞത് കൊണ്ട് വാങ്ങുകയാണ്, പൊയ്ക്കോ എന്ന് പറഞ്ഞു.
പിന്നീട് മമ്മൂട്ടിയുടെ സിനിമയ്ക്ക് അഡ്വാൻസ് കൊടുക്കാൻ പോയപ്പോൾ ആ ഷൂട്ടിംഗ് സെറ്റിൽ ശോഭനയുണ്ട്. എല്ലാം തീർന്നെന്ന് കരുതി. എന്നാൽ ഈ സിനിമ ഞാൻ കമ്മിറ്റ് ചെയ്യാൻ കാരണം ശോഭനയാണ്, നിങ്ങളെ പറ്റി വളരെ നല്ല കാര്യങ്ങളാണ് പറഞ്ഞത്, കഷ്ടപ്പെട്ടാണ് ആ സിനിമ എടുത്തത്, പക്ഷെ ആത്മാർത്ഥമായി എടുത്തു എന്നാണ് മമ്മൂട്ടി പറഞ്ഞത്. പൊതുവെ അങ്ങനെ പറയാത്ത ആളാണെന്നും പറഞ്ഞു. പിന്നീടൊരിക്കൽ ശോഭനയെ കണ്ടപ്പോൾ നന്ദി പറഞ്ഞു. നിങ്ങൾ വേണമെന്ന് വെച്ച് ചെയ്തല്ലല്ലോ. അതൊന്നും പ്രശ്നമല്ല എന്ന് പറഞ്ഞു. കരച്ചിൽ വന്ന സമയമാണതെന്നും രാം വാസു ഓർത്തു. ടൂറിംഗ് ടാക്കീസ് എന്ന തമിഴ് യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.