Publish Date: Sun, 04 Jul 2021 (14:56 IST)
Updated Date: Sun, 04 Jul 2021 (15:00 IST)
ചെന്നൈ: വിദേശത്തു നിന്ന് നൂറിലേറെ ജീവനുള്ള ചിലന്തികൾ അടങ്ങിയ ഒരു പാഴ്‌സൽ തമിഴ്‌നാട്ടിലെ അറപ്പുകോട്ടയിലെ ഒരാൾക്ക് വന്നത് എന്തു ചെയ്യണമെന്നാണ് അധികാരികളെ കുഴയ്ക്കുന്നത്. പോളണ്ടിൽ നിന്നാണ് സിൽവർ ഫോയിൽ, പഞ്ഞി എന്നിവ വച്ച് പൊതിഞ്ഞ ചെറിയ പ്ലാസ്റ്റിക് വയലുകളിൽ അടച്ച നിലയിൽ എട്ടുകാലികൾ അടങ്ങിയ പാഴ്‌സൽ എത്തിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഫോറിൻ പോസ്റ്റ് ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ഈ വിചിത്ര പാഴ്സൽ കണ്ടെത്തിയത്.
അന്വേഷണത്തിൽ ഈ ചിലന്തിയുടെ പ്രധാന ആഹാരം പല്ലികൾ, തവള, ഏലി, പാമ്പ് എന്നിവയാണെന്നും ഇവ സാധാരണയായി അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ കാണുന്ന റ്റാറന്റുലാസ് എന്ന വിഭാഗത്തിൽ പെടുന്ന എട്ടുകാലികൾ എന്നാണു പ്രാഥമിക നിഗമനം. എങ്കിലും സാധാരണ നിലയിൽ ഇവ മനുഷ്യരെ ആക്രമിക്കാറില്ല.
ഈ ചിലന്തികൾ അയയ്ക്കാനുള്ള ലക്‌ഷ്യം എന്താണെന്നാണ് അന്വേഷിക്കുന്നത്. ഇവയെ അയച്ച പോളണ്ടിലേക്ക് തന്നെ തിരിച്ചു അയയ്ക്കാനാണ് ഇപ്പോൾ വിദഗ്ധ തീരുമാനം.
ഇന്ത്യൻ കസ്റ്റംസ് ആക്ട് 1962 ലെ വിദേശ വ്യാപാരം അനുസരിച്ചാണ് ഇപ്പോൾ ഈ ചിലന്തികൾ കണ്ടെടുത്തിട്ടുള്ളത്. എന്തായാലും അന്വേഷണം തുടരുന്നു.