Publish Date: Fri, 17 Jun 2022 (12:37 IST)
Updated Date: Fri, 17 Jun 2022 (12:39 IST)
കേന്ദ്രസർക്കാരിൻ്റെ നിർദിഷ്ട അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു.സായുധസേനകളിൽ യുവാക്കൾക്ക് ഹ്രസ്വക്കാലസേവനം ലഭ്യമാക്കുന്ന പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവർ ഇന്നും ട്രെയിനുകൾക്ക് തീയിട്ടു.ബിഹാറിൽ 2 ട്രെയിനുകൾക്ക് തീവെച്ച പ്രതിഷേധക്കാർ റെയിൽവേ ജീവനക്കാരെ ആക്രമിച്ചതായും വാർത്തയുണ്ട്.
ബിഹാറിലെ സമസ്തിപുരില്‍ സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസിന് പ്രതിഷേധക്കാര്‍ തീയിട്ടു. ബിഹിയയിൽ രണ്ട് റെയിൽവേ ജീവനക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. കനത്ത പ്രതിഷേധത്തെ തുടർന്ന് ബിഹാറിൽ 38 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയെന്നും റെയില്‍വേ അറിയിച്ചു.
ബിഹാർ,ഉത്തർപ്രദേശ്,ഹരിയാന,രാജസ്ഥാൻ,മധ്യപ്രദേശ്,ജമ്മു,ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ് എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ഏറ്റവും അധികം ഉള്ളത്. യുവാക്കൾ തെരുവിലിരങ്ങിയതോടെ പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി.ബിഹാറില്‍ ഇന്നലെയും മൂന്ന് തീവണ്ടിക്ക് തീയിട്ടിരുന്നു. പല ദേശീയപാതകളും റെയിൽ ഗതാഗതവും പ്രതിഷേധക്കാർ ഉപരോധിച്ചിരിക്കുകയാണ്.