Publish Date: Thu, 16 Jun 2022 (18:50 IST)
Updated Date: Thu, 16 Jun 2022 (18:56 IST)
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് സൈനിക റിക്രൂട്ട്മെൻ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിഹാറിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും പ്രതിഷേധക്കാർ തെരുവിലിറങ്ങി. പലയിടങ്ങളിലും റോഡ്,റെയിൽ ഗതാഗതം തടസ്സപ്പെട്ടു.ബിഹാറിലെ സരന്‍ ജില്ലയിലെ ഛപ്രയിലും ബാബുവയിലും പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു.
ബിഹാറിലെ ഗയ,മുംഗർ,സിവാൻ,ബക്സർ,ബാഗൽപൂർ എന്നിവിടങ്ങളിലാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്. ഹരിയാനയിലെ രേവാരിയില്‍ പ്രതിഷേധക്കാര്‍ ബസ് സ്റ്റാന്റ് ഉപരോധിച്ചു, ഗതാഗതം തടസ്സപ്പെടുത്തി. പലയിടത്തും പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടു. ബിഹാറിൽ ബിജെപി എംഎൽഎ അരുണ ദേവിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി.എംഎല്‍എ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നവാഡയിലെ ബിജെപി ഓഫീസ് സമരക്കാർ അടിച്ചുതകർത്തു.
മധ്യപ്രദേശിലെ ഗ്വാളിയോറിലെ റെയിൽവേ സ്റ്റേഷൻ പ്രതിഷേധക്കാർ കൊള്ളയടിച്ചു. നിർത്തിയിട്ട ട്രെയിനുകളുടെ ചില്ലുകൾ തകർത്തു. റെയിൽവേ സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഡല്‍ഹി-മുംബൈ റൂട്ടില്‍ റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഏഴ് ട്രെയിനുകളുടെ സര്‍വീസ് മുടങ്ങി