Publish Date: Thu, 31 Mar 2022 (12:47 IST)
Updated Date: Thu, 31 Mar 2022 (12:49 IST)
ഇന്ധനവിലയെ കുറിച്ചുള്ള മാധമപ്രവർത്തകന്റെ ചോദ്യത്തിന് തട്ടികയറി പതാഞ്ജലി സ്ഥാപകനായ ബാബ രാംദേവ്. 40 രൂപയ്ക്ക് പെട്രോളും 300 രൂപയ്ക്ക് പാചക വാതകവും ഉറപ്പാക്കുന്ന ഒരു സര്‍ക്കാരിനെ ജനങ്ങള്‍ പരിഗണിക്കണമെന്ന് ബിജെപിയെ പിന്തുണച്ചുകൊണ്ട് ബാബാ രാംദേവ് ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്‌താവന മാധ്യമപ്രവർത്തകൻ ചൂണ്ടികാണിച്ചതാണ് ബാബാ രാംദേവിനെ ക്ഷുഭിതനാക്കിയത്. മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഹരിയാനയിലെ കർണാലിൽ നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം.അതെ, ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? ഇത്തരം ചോദ്യങ്ങള്‍ തുടരരുത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാനും നിങ്ങളുമായും കരാറുണ്ടോ? ക്ഷുഭിതനായി കൊണ്ട് ബാബാ രാംദേവ് പൊട്ടിത്തെറിച്ചു. എന്നാൽ മാധ്യമപ്രവർത്തകൻ ചോദ്യം ആവർത്തിച്ചപ്പോൾ നിങ്ങള്‍ എന്ത് ചെയ്യും? മിണ്ടാതിരിക്ക്, നിങ്ങള്‍ വീണ്ടും ചോദിച്ചാല്‍ അത് നല്ലതിനല്ല. എന്നായിരുന്നു മറുപടി.
ഇന്ധന വില കുറഞ്ഞാല്‍ നികുതി കിട്ടില്ല, പിന്നെ എങ്ങനെ രാജ്യം ഭരിക്കും, ശമ്പളം കൊടുക്കും, റോഡുകള്‍ പണിയും? പണപ്പെരുപ്പം കുറയ്ക്കണമെന്ന് ഞാനും സമ്മതിക്കുന്നു. പക്ഷേ ഇതിനെ മറികടക്കാൻ ആളുകൾ കഠിനാധ്വാനം ചെയ്യണം. ഞാൻ തന്നെ പുലര്‍ച്ചെ 4 മണിക്ക് ഉണരുകയും രാത്രി 10 മണി വരെ ജോലി ചെയ്യുകയും ചെയ്യുന്നു. ബാബാ രാംദേവ് പറഞ്ഞു.