Publish Date: Sat, 14 Dec 2019 (12:36 IST)
Updated Date: Sat, 14 Dec 2019 (12:38 IST)
പൌരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ലോകരാജ്യങ്ങള്‍. അസം മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍, കാനഡ രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഏതു സാഹചര്യത്തിലായാലും ഇവിടേയ്ക്കുള്ള യാത്ര ഒഴിവാക്കാനാണ് നിര്‍ദേശം.
വെള്ളിയാഴ്ച അസം, മേഘാലയ, ബംഗാള്‍, ദല്‍ഹി എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കു നേരെ പൊലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തതോടെ അക്രമാസക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ആസാമിലേക്കുള്ള യാത്ര താല്‍ക്കാലികമായി മാറ്റി വെയ്ക്കാനും അമേരിക്ക രാജ്യത്തെ ജനങ്ങളോട് പറഞ്ഞിട്ടുണ്ട്.
നേരത്തേ പ്രഖ്യാപിക്കപ്പെട്ട ഇന്ത്യാ സന്ദര്‍ശനം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ മാറ്റി വെച്ചിരുന്നു. രണ്ടു ബംഗ്‌ളാദേശ് മന്ത്രിമാരും ഇന്ത്യാ സന്ദര്‍ശനം മാറ്റിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരേ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. ആസാമിലെ പത്തു ജില്ലകളിലാണ് മൊബൈല്‍ ഇന്റര്‍നെറ്റ് ബ്‌ളോക്ക് ചെയ്തിട്ടുള്ളത്.