Publish Date: Mon, 25 May 2020 (13:00 IST)
Updated Date: Mon, 25 May 2020 (13:02 IST)
രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി.ആന്ധ്രാ പ്രദേശ് പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആണ് സർവീസ് തുടങ്ങിയത്. ആന്ധ്രയിൽ നാളെയും ബംഗാളിൽ വ്യാഴാഴ്‌ചയും ആയിരിക്കും സർവീസ് തുടങ്ങുക, ദില്ലിയിൽ നിന്ന് 380 സർവീസുകളാണ് ഇന്നുള്ളത്.ഇതിൽ ഇരുപത്തിയഞ്ച് സർവീസുകൾ കേരളത്തിലേക്ക് ആണ്. കൊവിഡ് ബാധിത പ്രദേശങ്ങളായ മുംബൈ ചെന്നൈ വിമാനത്താവളങ്ങളിലേക്ക് ഒരു ദിവസം ഇരുപത്തിയഞ്ച് വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുക.
ആഭ്യന്തര സർവീസുകൾ തുടങ്ങുന്നത് നീട്ടിവെക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാനങ്ങളിൽ സർവീസുകളുടെ എണ്ണം പരിമിതപ്പെടുത്തുകയാണ് കേന്ദ്രം ചെയ്‌തത്.കൊച്ചി വിമാനതാവളത്തിൽ മാത്രം ഇന്ന് 17 സർവീസുകൾ ഉണ്ടാവും.രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമെ യാത്ര അനുവദിക്കൂ.ഇന്ന് പുറപ്പെടുന്ന 17 സര്‍വീസുകളില്‍ കൂടുതലും ബംഗലൂരുവിലേക്കും മുംബൈയിലേക്കുമാണ്.
വിമാനസർവീസുകൾക്ക് ഓൺലൈനായാണ് ചെക്ക് ഇൻ ചെയ്യേണ്ടത്.ആരോഗ്യ സേതു ആപ്പ് ആരോഗ്യപ്രവര്‍ത്തകരെ കാണിക്കണം. തുടര്‍ന്ന് താപനില പരിശോധന. എയറോബ്രിഡ്ജിലേക്ക് കയറും മുൻപ് വീണ്ടും പരിശോധിക്കും.താപനില കൂടുതലെങ്കില്‍ യാത്ര റദ്ദാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഫേസ് ഷീല്‍ഡ് ഉള്‍പ്പെടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യാത്ര.