ഇന്ത്യയില്‍ നിന്ന് പകുതി പാക്കിസ്ഥാനികള്‍ പോലും മടങ്ങിയിട്ടില്ലെന്ന് വിവരം; കേരളത്തില്‍ നിന്ന് മടങ്ങിയത് ആറുപേര്‍
537 പേര്‍ ഇന്ത്യ വിട്ടിട്ടുണ്ടെന്നാണ് ലഭിച്ച കണക്ക്.
ഇന്ത്യയില്‍ നിന്ന് പകുതി പാക്കിസ്ഥാനികള്‍ പോലും മടങ്ങിയിട്ടില്ലെന്ന് വിവരം. പാക് പൗരന്മാരുടെ ഇന്ത്യയില്‍ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞിട്ടും പകുതി പേര്‍ പോലും മടങ്ങിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ച വിവരം. ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ തങ്ങുന്ന പാകിസ്ഥാനികളോട് തിരികെ പാകിസ്ഥാനിലേക്ക് പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 537 പേര്‍ ഇന്ത്യ വിട്ടിട്ടുണ്ടെന്നാണ് ലഭിച്ച കണക്ക്.
കഴിഞ്ഞദിവസം രാത്രി 10 വരെയാണ് രാജ്യം വിടാനുള്ള സമയം പൗരന്മാര്‍ക്ക് നല്‍കിയിരുന്നത്. മടങ്ങിയവരില്‍ ആറുപേര്‍ കേരളത്തില്‍ നിന്ന് പോയവരാണ്. അതേസമയം 850 ഇന്ത്യക്കാര്‍ പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചു നാട്ടിലെത്തിയിട്ടുണ്ട്. അതേസമയം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മൂന്നുപേര്‍ക്ക് നല്‍കിയ നോട്ടീസ് കഴിഞ്ഞദിവസം പോലീസ് പിന്‍വലിച്ചു. ദീര്‍ഘകാലമായി കേരളത്തില്‍ കുടുംബവുമൊത്ത് കഴിയുന്നവരാണ് ഇവര്‍. പോലീസിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 104 പാകിസ്ഥാന്‍ പൗരന്മാരാണുള്ളത്. ഇതില്‍ 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശന വിസയിലും എത്തിയവരാണ്. ഒരാള്‍ ജയിലിലാണ്. സന്ദര്‍ശക വിസയിലെത്തിയ ആറു പേരാണ് തിരിച്ചു പോയത്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണം ജമ്മു കാശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടിയില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കുറ്റവാളികളെ ദയയില്ലാതെ ശിക്ഷിക്കണമെന്നും നിരപരാധികളെ ഇത് ബാധിക്കരുതെന്നും ഒമര്‍ അബ്ദുള്ള സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു. ഭീകരതയ്‌ക്കെതിരെ കശ്മീരിലെ ജനം ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്നും ഈ പിന്തുണ നിലനിര്‍ത്തണമെന്നും ജനങ്ങളെ അകറ്റരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടി തുടരുകയാണ്.
കഴിഞ്ഞ ദിവസം ജമ്മു കാശ്മീര്‍ തകര്‍ത്തത് 5 ഭീകരരുടെ വീടുകളാണ്. കാശ്മീരിലെ ഷോപ്പിയാന്‍, കുല്‍ഗാം ജില്ലകളില്‍ ഓരോ വീടുകളും പുല്‍വാമയിലെ 3 വീടുകളുമാണ് തകര്‍ത്തത്. ഭീകരന്‍ സാഹിദ് അഹമ്മദിന്റെ വീടുകളും പുല്‍വാമയിലെ ലഷ്‌കര്‍ ഭീകരന്‍ ഇഷാന്‍ അഹമ്മദ്, ഹാരിസ് അഹമ്മദ്, അഫ്സാന്‍ ഉല്‍ ഹഖ് എന്നിവരുടെ വീടുകളാണ് തകര്‍ത്തത്.