ഡൽഹിയിൽ ഫാക്ടറിക്ക് തീപിടിച്ച് 17 പേർ മരിച്ച സംഭവം; ഫാക്ടറി ഉടമ അറസ്റ്റിൽ
അപകടത്തിൽ പത്തു സ്ത്രീകളും ഏഴു പുരുഷന്മാരുമാണ് മരിച്ചത്
Publish Date: Sun, 21 Jan 2018 (10:03 IST)
Updated Date: Sun, 21 Jan 2018 (10:06 IST)
ഡല്‍ഹിയിൽ ഫാക്ടറിക്കു തീപിടിച്ച് 17 പേർ മരിച്ച സംഭവത്തിൽ ഫാക്ടറി ഉടമ അറസ്റ്റിൽ. ഫാക്ടറിക്കകത്ത് അനധികൃതമായി പടക്കശാല പ്രവർത്തിപ്പിച്ചതിന് ഉടമ മനോജ് ജെയ്നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകിട്ടാണു തീപിടർന്നത്. അപകടത്തിൽ പത്തു സ്ത്രീകളും ഏഴു പുരുഷന്മാരുമാണ് മരിച്ചത്.
13 മൃതദേഹങ്ങൾ കണ്ടെടുത്തതു പ്ലാസ്റ്റിക് ഫാക്ടറിയിൽനിന്നാണ്. ബാക്കിയുള്ളവരുടെ മൃതദേഹം ഗോഡൗണിൽ നിന്നുമാണ് കണ്ടെത്തിയത്. രക്ഷപ്പെടാൻ കെട്ടിടത്തിൽനിന്നു ചാടിയ ചിലർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ആഴ്ചകൾക്കു മുൻപു മുംബൈയിലെ റസ്റ്ററന്‍റിലുണ്ടായ തീപിടിത്തത്തില്‍ സ്ത്രീകളടക്കം 14 പേര്‍ മരിച്ചിരുന്നു. ജനുവരി എട്ടിന് ബെംഗളൂരുവിലെ റസ്റ്ററന്‍റിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേർ മരിച്ചു. ജനുവരി ആറിന് മുംബൈയിലെ സ്റ്റുഡിയോയിലും തീപിടിത്തമുണ്ടായി.