Publish Date: Thu, 12 Nov 2020 (18:08 IST)
Updated Date: Thu, 12 Nov 2020 (18:12 IST)
നിതീഷ് കുമാറിനെ വീണ്ടും ബിഹാർ മുഖ്യമന്ത്രിയാക്കുന്നത് സംസ്ഥാനത്തെ വോട്ടർമാരെ അധിക്ഷേപിക്കുന്ന നടപടിയാണെന്ന് ശിവസേന. ബിജെപിയും രാഷ്ട്രീയ ജനതാദളുമാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന് ജനപിന്തുണ ലഭിച്ചില്ല. ജനം തള്ളികളഞ്ഞ ആളെ തന്നെ മുഖ്യമന്ത്രിയാക്കുന്നത് മത്സരത്തില്‍ പരാജയപ്പെട്ടയാള്‍ക്ക് മെഡല്‍ നല്‍കുന്നതിന് തുല്യമാണെന്നും ശിവസേന പറഞ്ഞു. മുഖപത്രമായ സാമ്‌നയിലാണ് ശിവസേന ഇക്കാര്യം വ്യക്തമാക്കിയത്.
ഭൂരിപക്ഷമില്ലാതെ മുഖ്യമന്ത്രിയാകുന്ന നിതീഷ് കുമാറിന് ബിജെപിയുടെ ആജ്ഞാനുസരണം പ്രവര്‍ത്തിക്കേണ്ടിവരും. മുഖ്യമന്ത്രിയുടെ പൂര്‍ണ നിയന്ത്രണം ബിജെപിയുടെ കൈയിലായിരിക്കുമെന്നും ശിവസേന പറയുന്നു. തേജസ്വി യാദവ് വളർന്ന് വരുന്ന നേതാവാണെന്നും ശിവസേന പറഞ്ഞു.ഒവൈസിയുടെ എഐഎംഐഎമ്മിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സഹായമായി. ഒവൈസിയുടെ സ്ഥാനാർത്ഥികൾ ഉള്ളതിനാൽ 15 സീറ്റുകളെങ്കിലും തേജസ്വിയുടെ ആര്‍ജെഡിക്കും മഹാസഖ്യത്തിനും നഷ്ടമായെന്നും ശിവസേന പറഞ്ഞു.