Publish Date: Mon, 05 Aug 2019 (14:36 IST)
Updated Date: Mon, 05 Aug 2019 (14:38 IST)
ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 അനുച്ഛേതം റദ്ദാക്കിയതിന് പിന്നാലെ കശ്‌മീരിലേക്ക് കൂടുതല്‍ അര്‍ധസൈനികര്‍ അയച്ച് കേന്ദ്രസര്‍ക്കാര്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം.
ഉത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍നിന്ന് എണ്ണായിരത്തോളം അര്‍ധസൈനികരെ വിമാനമാര്‍ഗം കശ്‌മീറ്റ് താഴ്‌വരയിലെത്തിച്ചു. ശ്രീനഗറില്‍ നിന്നും സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്.
താഴ്‌വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് പ്രദേശമിപ്പോള്‍. ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
മൊബൈല്‍, ലാന്‍ഡ് ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളും റദ്ദാക്കി. മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ ഓഗസ്റ്റ് 15- വരെ ജമ്മു കശ്മീരിൽ നിരോധിച്ചു. പലയിടത്തും ബ്രോഡ് ബാന്‍റ് സേവനങ്ങളും റദ്ദാക്കി.റോഡുകളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിച്ചു.
നേരത്തെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ രണ്ടു ദിവസം കശ്‌മീരില്‍ തങ്ങിയാണ് സുരക്ഷ ക്രമീകരിച്ചത്. കരസേനാ മേധാവി ബിപിന്‍ റാവത്ത് നേരിട്ട് ശ്രീനഗറില്‍ എത്തുകയും ചെയ്‌തു. ഇതിന്റെ ഭാഗമായിട്ടാണ് 35000 അര്‍ധസൈനികരെ താഴ്‌വരയില്‍ വിന്യസിച്ചത്.
സൈനിക വിന്യാസം വന്നപ്പോൾത്തന്നെ ജനങ്ങൾ അവശ്യസാധനങ്ങൾക്കായി പരക്കം പാഞ്ഞു. മണിക്കൂറുകൾ ക്യൂ നിന്നാണ് പലരും വീട്ടുസാധനങ്ങള്‍ വാങ്ങിയത്. പല പെട്രോള്‍ പമ്പുകളിലും സ്‌റ്റോക് തീര്‍ന്നു. തീവണ്ടികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അമര്‍നാഥ് തീര്‍ഥാടകര്‍ മടങ്ങുന്നതോടെ വിമാനനിരക്കുകൾ കുത്തനെ ഉയർന്നു.