Publish Date: Tue, 14 Aug 2018 (17:46 IST)
Updated Date: Tue, 14 Aug 2018 (17:51 IST)
നരേന്ദ്ര മോദിയുടെ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നിലാപാടിനെ മുളയിലെ നുള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ നിയമസഭകളുടെ കാലാവധി ചുരുക്കാനോ പിരിച്ചു വിടൽ നേരത്തെയാക്കാനോ നിയമഭേതഗതിയില്ലാതെ സാധ്യമല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒ പി റാവത്ത് വ്യക്തമാക്കി.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കായുള്ള തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ബി ജെ പിയുടെ ആവശ്യത്തിന് ഇതോടെ സാധുതയില്ലാതെയായി. കഴിഞ്ഞ ദിവസം ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് കമ്മീഷന് കത്തെഴുതിയിരുന്നു. എന്നാൽ നിയമപരമായ നിലനില്‍പ്പില്ലാത്തതിനാല്‍ ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് റാവത്ത് വ്യക്തമാക്കി.
പല സംസ്ഥാനങ്ങളിലും ബി ജെ പി കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ തന്ത്രവുമായി ബി ജെ പി രംഗത്തെത്തുന്നത്. പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ സംസ്ഥന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ കൂടി നടത്തിയാൽ രാഷ്ടീയ സാഹചര്യം അനുകൂലമാക്കാം എന്ന കണക്കുകൂട്ടലിലാണ് ബി ജെ പി ഇത്തരമൊരു നിലപാട് സ്വീകരിച്ചതിനു പിന്നിൽ എന്നാണ് രാഷ്ടീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.