Publish Date: Tue, 08 Feb 2022 (16:33 IST)
Updated Date: Tue, 08 Feb 2022 (16:36 IST)
രാജ്യസഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാഴ്ച്ചക്കപ്പുറം കോണ്‍ഗ്രസിന് ഒന്നും ചിന്തിക്കാനാകില്ലെന്ന് മോദി കുറ്റപ്പെടുത്തി. കോൺഗ്രസ് പിരിച്ചുവിടണമെന്ന് ആഗ്രഹിച്ചയാളായിരുന്നു ഗാന്ധിയെന്നും അന്നത് സാധിച്ചിരുന്നെങ്കിൽ ഇന്ത്യ സ്വജനപക്ഷപാതത്തില്‍ നിന്ന് മുക്തരാകുമായിരുന്നെന്നും മോദി പറഞ്ഞു.
ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി കുടുംബാധിപത്യ പാര്‍ട്ടികളാണ്. ഒരു കുടുംബം പരമപ്രധാനമാകുമ്പോള്‍ കഴിവുള്ളവന്‍ പുറത്താകുന്നു. കോൺഗ്രസില്ലെങ്കിൽ ഇന്ത്യ എന്താകുമായിരുന്നുവെന്ന് ചിലർ ആശ്ചര്യപ്പെടുന്നു. ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ എന്നതില്‍ കുടുങ്ങി കിടക്കുന്നവരാണ് അവര്‍. പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് തുടര്‍ന്നാല്‍ എല്ലാം നശിപ്പിക്കുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ നടന്നിരുന്നെങ്കിൽ ഇന്ത്യ സ്വദേശീപാത സ്വീകരിക്കുമായിരുന്നു. അടിയന്തരാവസ്ഥയുടെ കളങ്കം ഉണ്ടാകില്ലായിരുന്നു. അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെടുമായിരുന്നില്ല. സിഖുകാരുടെ കൂട്ടക്കൊല ചെയ്യുമായിരുന്നില്ല, കശ്മീരില്‍ നിന്ന് പലായനം ഉണ്ടാകുമായിരുന്നില്ല.അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സാധാരണക്കാരന് ഇത്രയും കാത്തിരിക്കേണ്ടി വരില്ലായിരുന്നു. പ്രധാനമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച്ച ലോക്‌സഭയിലും പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരേ രംഗത്തെത്തിയിരുന്നു.കൊവിഡ് വ്യാപനത്തിന്റെ കാരണം കോൺഗ്രസാണെന്നും ഇത്രയും തവണ തോറ്റിട്ടും കോൺഗ്രസിന്റെ അഹങ്കാരത്തിന് കുറവില്ലെന്നും ലോക്‌സഭയിൽ മോദി പ്രസംഗിച്ചിരുന്നു.