എന്തിനാണ് സീറ്റ് കൂട്ടുന്നത്, മണ്ഡലങ്ങൾ പുനർനിർണയിച്ച് വനിതാ സീറ്റ് സംവരണം നടത്തട്ടെ, കടുപ്പിച്ച് പ്രതിപക്ഷം
ലോകസഭയിലേക്കുള്ള സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം.
Publish Date: Fri, 17 Apr 2026 (14:28 IST)
Updated Date: Fri, 17 Apr 2026 (14:22 IST)
ലോകസഭയിലേക്കുള്ള സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം. നിലവിലുള്ള 543 മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ച് അതില്‍ വനിതാ സംവരണം നടപ്പിലാക്കണമെന്നും കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും പ്രതിപക്ഷം പറയുന്നു. സീറ്റുകളുടെ എണ്ണം കൂട്ടാതെ തന്നെ നിലവിലെ നിയമം അനുസരിച്ച് മണ്ഡലപുനര്‍നിര്‍ണയം നടത്താമെന്നും പ്രതിപക്ഷ എം പിമാര്‍ വ്യക്തമാക്കി.
ജനസംഖ്യാ നിയന്ത്രണത്തില്‍ മാതൃകാപരമായ നേട്ടം കൈവരിച്ച കേരളം, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാകും മണ്ഡലപുനര്‍നിര്‍ണയം നടപ്പിലാക്കുമ്പോള്‍ വലിയ തിരിച്ചടിയുണ്ടാവുക. പുതിയ സെന്‍സസ് പ്രകാരമുള്ള മണ്ഡലപുനര്‍നിര്‍ണയം നടത്തുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണം കുതിച്ചുയരും. ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അരികുവത്കരണത്തിന് കാരണമാകുമെന്നും ദക്ഷിണേന്ത്യന്‍ പാര്‍ട്ടികള്‍ക്ക് ആശങ്കയുണ്ട്. 1976ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരും പിന്നീട് വാജ്പേയി സര്‍ക്കാരും സീറ്റുകളുടെ എണ്ണം ഉയര്‍ത്തുന്നത് മരവിപ്പിച്ചത് ജനസംഖ്യാ നിയന്ത്രണം പാലിക്കുന്ന സംസ്ഥാനങ്ങളെ സംരക്ഷിക്കാനായിരുന്നു. എന്നാല്‍ ജനസംഖ്യാ നിയന്ത്രണം അടക്കം പുരോഗമനപരമായ നിലപാടെടുത്ത സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതാകും പുതുക്കുന്ന മണ്ഡലപുനര്‍നിര്‍ണയം.
സ്പെഷ്യല്‍ പാര്‍ലമെന്റ് സെഷനിലൂടെ ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. വനിതാ സംവരണവുമായി ഇതിനെ ബന്ധിപ്പിക്കുന്നത് പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തില്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്നും, ഇത് 'മേധാവിത്വ രാഷ്ട്രീയത്തിന്റെ' ഭാഗമാണെന്നും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ലമെന്റിന് അകത്തും പുറത്തും ഈ വിഷയത്തില്‍ വന്‍ പ്രതിഷേധത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഡിഎംകെ അംഗങ്ങള്‍ പാര്‍ലമെന്റില്‍ കറുത്ത ടി-ഷര്‍ട്ട് ധരിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കേന്ദ്ര നീക്കത്തിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഐക്യത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ജാതി സെന്‍സസ് നടപ്പിലാക്കുന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ഇത്തരം വിവാദ നീക്കങ്ങള്‍ നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു പ്രധാന ആരോപണം.
രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രത്തെ തന്നെ മാറ്റിവരയ്ക്കുന്ന ഈ തീരുമാനം സംസ്ഥാനങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ. ജനസംഖ്യയല്ല, മറിച്ച് വികസനവും സാമൂഹിക പുരോഗതിയും മാനദണ്ഡമാക്കി വേണം പ്രാതിനിധ്യം നിശ്ചയിക്കാനെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുമ്പോള്‍ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയം കൂടുതല്‍ പ്രക്ഷുബ്ധമാകും.
About Writer
Jithin Raj
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക