Publish Date: Sat, 14 Aug 2021 (20:35 IST)
Updated Date: Sat, 14 Aug 2021 (20:38 IST)
ജയ്‌പൂർ : കേവലം നാല് വയസു മാത്രം പ്രായമുള്ള ബാലികയെ ബലാൽസംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ പിടികൂടാൻ 700 പോലീസുകാർ ഒത്തുകൂടി. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയും ചെയ്തു.
സുരേഷ് കുമാർ എന്ന ആളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഏഴു കിലോമീറ്റർ അകലെയുള്ള ഒരു കുളത്തിനരികെ എത്തിച്ചു കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. പ്രതിയെ കുറിച്ച് പ്രത്യേകിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. എന്നാൽ ഗ്രാമവാസികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ഉന്നത തലങ്ങളിൽ നിന്ന് പൊലീസിന് സമ്മർദ്ദവുമേറി.
തുടർന്ന് ജയ്പുർ റൂറൽ പോലീസ് സൂപ്രണ്ട് ശങ്കർ ദത്ത് ശർമ്മയുടെ നിർദ്ദേശത്തെ തുടർന്ന് വ്യാപകമായ അന്വേഷണം തുടങ്ങി. പ്രതിയെ കുറിച്ച് ഒരു ഏകദേശ ധാരണ ലഭിച്ചെങ്കിലും ഇയാൾ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്തത് പോലീസിനെ വലച്ചു. സമീപ സ്ഥലങ്ങളിലുള്ള നാട്ടുകാരുടെ കൂടി സഹായത്തോടെ വാട്ട്സ് ആപ്പ് ഗ്രൂപ് ഉണ്ടാക്കുകയും വ്യാപകമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയും ചെയ്തു. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.