Publish Date: Thu, 28 Jan 2021 (08:12 IST)
Updated Date: Thu, 28 Jan 2021 (08:14 IST)
ട്രാക്ടർ റാലിയെ തുടർന്നുണ്ടായ സംഘർഷങ്ങൾക്കിടെ ചെങ്കോട്ടയ്ക് മുകളിൽ സിഖ് കൊടി നാട്ടിയതിൽ ഖാലിസ്ഥാൻ ബന്ധമുണ്ടൊ എന്ന് ഇന്റലിജൻസ് ഏജൻസികൾ അന്വേഷിയ്ക്കുന്നു. കർഷക സംഘടനകളുടെ കൊടിയല്ല, സിഖ് ഗുരുദ്വാരകളിൽ ഉയർത്താറുള്ള നിസാൻ സാഹിബ് എന്ന പതാകയാണ് ചെങ്കോട്ടയ്ക്ക് മുകളിൽ അക്രമികൾ നാട്ടിയത്. പഞ്ചാബിലെ താൻ തരൺ ജില്ലയിലെ വാൻതാരസിങ് ഗ്രാമവാസിയായ ഗുജ്‌രാജ് സിങ് എന്നയാളാണ് ചെങ്കോട്ടയ്ക്ക് മുകളിൽ സിഖ് കൊടി നാട്ടിയത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ ബന്ധു ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക ഉയർത്തുന്നവർക്ക് രണ്ടര ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണോ ഒരു വിഭാഗം ചെങ്കോട്ടയിലെത്തിയത് എന്നാണ് അന്വേഷിയ്ക്കുന്നത്.