ആർകെ നഗറിലെ തോൽവി; അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തിൽ പൊട്ടിത്തെറി, 3 മന്ത്രിമാർ യോഗത്തിനെത്തിയില്ല
ആർകെ നഗറിലെ തോൽവി ഒരു പാഠമാണ്
Publish Date: Mon, 25 Dec 2017 (16:03 IST)
Updated Date: Mon, 25 Dec 2017 (16:06 IST)
ആർകെ നഗറിലുണ്ടായ തോൽവിയെത്തുടർന്ന് അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തിൽ പൊട്ടിത്തെറി. ടിടിവി ദിനകരനെ പിന്തുണച്ച ആറു പാർട്ടി ഭാരവാഹികളെ പദവികളിൽ നിന്നും പുറത്താക്കി. ആർകെ നഗർ തിരഞ്ഞെടുപ്പുഫലം വിലയിരുത്താൻ ചേർന്ന നേതൃയോഗത്തിലാണു തീരുമാനം.
യോഗത്തിൽ നിന്ന് മൂന്നു മന്ത്രിമാർ വിട്ടു നിന്നതും വിഭാഗീയതയുടെ സൂചനകൾ നൽകുന്നു. കൂടുതൽ മന്ത്രിമാർ ദിനകരൻ പക്ഷത്തേക്ക് തിരിഞ്ഞേക്കുമെന്ന് സൂചന. 40,707 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദിനകരൻ ആർകെ നഗറിൽ ജയിച്ചത്. ഇത് അണ്ണാഡിഎംകെ ക്യാംപിനെ ഞെട്ടിച്ചിരുന്നു.
പുറത്താക്കിയവരിൽ രണ്ടു പേർ ദിനകരന്റെ അടുത്ത അനുയായികളാണ്. അണ്ണാഡിഎംകെ ചെന്നൈ ജില്ലാ സെക്രട്ടറി പി.വെട്രിവേൽ, തേനി ജില്ലാ സെക്രട്ടറി തങ്കതമിഴ് സെൽവൻ എന്നിവരെയാണു പുറത്താക്കിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെയും ഉപമുഖ്യൻ ഒ.പനീർസെൽവത്തിന്റെയും നേതൃത്വത്തിലുള്ള അടിയന്തരയോഗത്തിലാണ് തീരുമാനമായത്.