Publish Date: Sat, 04 Apr 2020 (15:50 IST)
Updated Date: Sat, 04 Apr 2020 (15:54 IST)
നിസാമുദ്ദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഒരാൾ കൂടി തമിഴ്‌നാട്ടിൽ മരിച്ചു. സേലത്ത് മരിച്ചയാളും കൊവിഡ് ബാധിതനാണോ എന്ന കാര്യത്തിൽ സംശയമുണ്ട്.അതേസമയം കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതിനെ തുടർന്ന് തമിഴ്‌നാട്ടിൽ നിയന്ത്രണം കർശനമാക്കി.
വില്ലുപുരത്ത് ചികിത്സയിലായിരുന്ന 51 കാരൻ അബ്ദുൾ റഹ്മാനാണ് തമിഴ്നാട്ടില്‍ ഇന്ന് മരിച്ചത്.സ്കൂൾ ഹെഡ്മാഷായ ഇദ്ദേഹം കഴിഞ്ഞ ആഴ്ചയാണ് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയത്. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാളെ കൊവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സേലത്ത് മരിച്ച 58കാരന്റെ കൊവിഡ് പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല.
കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രായമായവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് തമിഴ്നാട് ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ് അറിയിച്ചു.നിസാമുദ്ദിനില്‍ നിന്ന് തമിഴ്നാട്ടില്‍ മടങ്ങിയെത്തിയ 1130 പേരില്‍ 1103 പേര്‍ ഇപ്പോൾ ഐസൊലേഷനിലാണുള്ളത്. പലരും സഹകരിക്കുന്നില്ലെന്നും പരാതിയുണ്ട്.ഇതിനിടെ നിയന്ത്രണങ്ങൾ മറികടന്ന് 300ലധികൻ ആളുകൾ തെങ്കാശിയിൽ പ്രാർത്ഥന ചടങ്ങിലെത്തി. ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.