വാടക ഗർഭധാരണത്തിന് കടുത്ത നിയന്ത്രണം; നിയമം തെറ്റിച്ചാല്‍ പത്തു വർഷം തടവ്
വിദേശികൾക്ക് ഇന്ത്യയിൽ വാടക ഗർഭധാരണം നടത്താൻ അനുമതി നൽകില്ല
Publish Date: Wed, 24 Aug 2016 (16:24 IST)
Updated Date: Wed, 24 Aug 2016 (17:09 IST)
രാജ്യത്ത് പണം വാങ്ങിയുള്ള വാടക ഗർഭധാരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ലിന്റെ കരടിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബിൽ പാർലമെന്റിൽ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
വിദേശികൾക്ക് ഇന്ത്യയിൽ വാടക ഗർഭധാരണം നടത്താൻ അനുമതി നൽകില്ല. പണം വാങ്ങിയുള്ള വാടക ഗർഭധാരണം കണ്ടെത്തിയാല്‍ പത്തു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നതെന്നും സുഷമാ സ്വരാജ് പറഞ്ഞു.
ഒരു സ്‌ത്രീക്ക് ഒറ്റ തവണ മാത്രമെ വാടക ഗർഭധാരണത്തിന് അനുമതി നല്‍കുകയുള്ളൂ. അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലുമായിരിക്കും വാടക ഗർഭധാരണത്തിന് അനുവാദമെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.
വിവാഹിതരായി അഞ്ചു വർഷം പൂർത്തിയാക്കിയ ഇന്ത്യാക്കാർക്ക് മാത്രമെ വാടക ഗർഭധാരണത്തിന് അർഹതയുണ്ടാവൂ. വന്ധ്യത, കുഞ്ഞിനെ ചുമക്കുന്നതിന് മെഡിക്കൽ ചെലവ് മാത്രം നൽകുന്ന രീതി എന്നീ സാഹചര്യങ്ങളിലും വാടക ഗർഭധാരണത്തിന് അനുമതി നൽകും.
വിദേശികൾക്കായി മനുഷ്യ ഭ്രൂണം ഇറക്കുമതി ചെയ്യുന്നത് പൂർണമായി നിരോധിക്കും. അതേസമയം, ഗവേഷണ ആവശ്യങ്ങൾക്ക് ഭ്രൂണം ഇറക്കുമതി ചെയ്യുന്നത് തടയില്ലെന്നും മന്ത്രി അറിയിച്ചു.