Publish Date: Wed, 07 Aug 2019 (00:16 IST)
Updated Date: Wed, 07 Aug 2019 (00:19 IST)
ആശയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു സുഷമ സ്വരാജെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് തന്റെ വ്യക്തിപരമായ നഷ്ടം കൂടിയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ അർത്ഥപൂർണ്ണമായ, മഹത്തായ അധ്യായമാണ് സുഷമ സ്വരാജിന്റെ അന്ത്യത്തോടെ മറയുന്നതെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
രാഷ്ട്രീയത്തിനതീതമായി സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു സുഷമ സ്വരാജെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.
പാർലമെന്ററി രംഗത്തും നയതന്ത്രരംഗത്തും ശ്രദ്ധേയമായ ഇടപെടൽ നടത്തിയ രാഷ്ട്രീയ വ്യക്തിത്വമായിരുന്നു സുഷമ സ്വരാജെന്ന മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു. പ്രഗത്ഭമതിയായ രാഷ്ട്രീയനേതാവും മികച്ച വാഗ്മിയുമായിരുന്നു സുഷമാ സ്വരാജെന്ന മമത ബാനർജി അനുസ്മരിച്ചു.
ഇരുപത്തേഴാം വയസിൽ ഹരിയാന ജനതാപാർട്ടി സംസ്ഥാന അധ്യക്ഷയായി. ദേവിലാലിന്റെ മന്ത്രിസഭയിൽ അംഗമായി. ഡൽഹിയിൽ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു.
2009ൽ ലോക്സഭാ പ്രതിപക്ഷ നേതാവായി. വാജ്‌പേയ് മന്ത്രിസഭയിൽ വാർത്താവിതരണം, പാര്ലമെന്ററികാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. അനാരോഗ്യം മൂലം ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നില്ല.