Publish Date: Thu, 02 Jul 2020 (12:17 IST)
Updated Date: Thu, 02 Jul 2020 (12:20 IST)
തൂത്തുക്കുടി പോലീസ് കസ്റ്റഡി മരണത്തിൽ അറസ്റ്റ് ചെയ്‌ത നാല് പോലീസുദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇൻസ്പെക്ടറും എസ്ഐയും രണ്ടു പൊലീസുകാരുമാണ് അറസ്റ്റിലായത്. പ്രതികളിലൊരാളായ സാത്താൻകുളം പൊലീസ് സ്റ്റേഷൻ എസ്ഐ രഘു ഗണേശിനെ ഇന്നലെ അറസ്റ്റ് ചെയ്‌തിരുന്നു. പടക്കം പൊട്ടിച്ചാണ് നാട്ടുകാർ ഇത് ആഘോഷമാക്കിയത്.
തൂത്തുക്കുടിയിൽ ലോക്ക്ഡൗൺ ലംഘിച്ച് ഫോൺ കട തുറന്നുവെന്നാരോപിച്ചാണ് പോലീസ് കസ്റ്റഡിയിൽ ജയരാജനെയും മകൻ ബെനിക്‌സിനെയും ക്രൂരമായ പീഡനങ്ങൾക്കിരകളാക്കിയത്. പോലീസുകാരെ പ്രതികളാക്കാൻ പ്രഥമദൃഷ്ടിയാ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിരീക്ഷിച്ചിരുന്നു.
സാത്താൻകുളം സ്റ്റേഷനിലെ വനിത കോൺസ്റ്റബിൾ പൊലീസുകാർക്കെതിരെ മൊഴി നൽകിയിരുന്നു.ഉന്നത ഉദ്യോഗസ്ഥരുടെ ഭീഷണികൾ വകവെക്കാതെയാണ് പോലീസുകാരി സഹപ്രവർത്തകർക്കെതിരെ മൊഴി നൽകിയത്.സിബിഐ കേസ് ഏറ്റെടുക്കുന്നതുവരെ സിബിസിഐഡി അന്വേഷണം നടത്തും.കേസിൽ പൊലീസിന് അനുകൂലമായി റിപ്പോർട്ട് എഴുതിയ മെഡിക്കൽ ഓഫിസർ ഡോ.വെനില രണ്ടാഴ്ചത്തെ അവധിയിൽ പോയി.ഹൈക്കോടതിയുടെ നിർദേശപ്രകാരം സാത്താൻകുളം പോലീസ് സ്റ്റേഷൻ റവന്യൂ വകുപ്പ് ഏറ്റെടുത്തു.