Tamil actor Srikanth Drug Case: കൊക്കെയ്‌ന് വേണ്ടി ശ്രീകാന്ത് ചെലവാക്കിയത് 7.72 ലക്ഷം രൂപ, നൽകിയത് ഗൂഗിൾ പേ വഴി നൽകി; ശ്രീകാന്തിനെ കൂടാതെ മറ്റൊരു നടനും?
എഐഎഡിഎംകെ പുറത്താക്കിയ ഇയാളെ ചെന്നൈയിലെ പബ്ബിലുണ്ടായ വഴക്കിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. a
മയക്കുമരുന്ന് കേസിൽ കഴിഞ്ഞ ദിവസമാണ് തമിഴ് നടൻ ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. എഐഎഡിഎംകെയുടെ ഐടി വിഭാഗത്തിലുണ്ടായിരുന്ന മയിലാപ്പൂർ സ്വദേശി പ്രസാദിന്റെ അറസ്റ്റിൽ നിന്നാണ് പോലീസ് അന്വേഷണം ശ്രീകാന്തിലേക്ക് എത്തിയത്. എഐഎഡിഎംകെ പുറത്താക്കിയ ഇയാളെ ചെന്നൈയിലെ പബ്ബിലുണ്ടായ വഴക്കിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് ഇടപാടുകൾ സംബന്ധിച്ച് വിവരങ്ങൾ പുറത്തറിയുന്നത്. നടൻ ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. പ്രസാദിന്റെ മൊഴി പ്രകാരമാണ് ശ്രീകാന്തിനെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചത്. ശ്രീകാന്ത് സ്വകാര്യ പാർട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞിരുന്നു. തെളിവുകളും ഇയാൾ തന്നെ ഹാജരാക്കി.
കേസിൽ ശ്രീകാന്തിന് പുറമെ മറ്റൊരു നടനെ കുറിച്ച് കൂടി പോലീസ് അന്വേഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഒരു ഗ്രാം കൊക്കെയ്‌ന് 12,000 രൂപ നിരക്കിൽ ശ്രീകാന്തിന് നൽകിയതായി പ്രസാദ് ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. ഇത്തരത്തിൽ 40 തവണയായി 7.72 ലക്ഷം രൂപ ഗൂഗിൾ പേ വഴി നൽകി നടൻ തന്റെ കൈയിൽ നിന്ന് കൊക്കെയ്ൻ വാങ്ങിയിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു. ഈ കൊക്കെയ്ൻ ഒക്കെ ശ്രീകാന്ത് തനിച്ച് ഉപയോഗിക്കുകയായിരുന്നോ അതോ സിനിമ മേഖലയിൽ വിതരണം ചെയ്യുകയായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.